February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
February 4, 2026

സോണിയ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കൊട്ടാൻ അവസരം ഒരുക്കുന്നത് വിഡി സതീശൻ’; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രിമാർ

SHARE

ഭരണ-പ്രതിപക്ഷപ്പോരിൽ ഇന്നും നിയമസഭ ബഹളമയം. പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മന്ത്രിമാർ രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് എന്തിനെന്ന് പറയാൻ പ്രതിപക്ഷത്തോട് മന്ത്രിമാരുടെ വെല്ലുവിളി. നിലതെറ്റിയ അവസ്ഥയിലാണ് കേരളത്തിൻറെ പ്രതിപക്ഷ നേതാവെന്നും വിമർശനം.സോണിയ ഗാന്ധി- ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ചയുടെ പ്ലക്കാർഡുമായാണ് ഭരണപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള പ്ലക്കാർഡുമേന്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, വീ ശിവൻകുട്ടി എന്നിവർ പ്രതിരോധവുമായി രംഗത്തെത്തിയത്. പ്രധാന സമ്മേളനത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നുവെന്നും ബജറ്റ് ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മന്ത്രിമാർ വിമർശിച്ചു. പ്രതിപക്ഷ നേതാവ് ആരെയും ചർച്ചയ്ക്ക് സമ്മതിക്കുന്നില്ല. ബജറ്റ് ചർച്ചയോടെ സഹകരിക്കാത്തത് ഇതാദ്യമാണ്. സോണിയ ഗാന്ധിയെ അപമാനിക്കാൻ പ്രതിപക്ഷം മനപ്പൂർവ്വം വിഷയങ്ങൾ ഉന്നയിക്കുകയാണെന്ന് ഭരണപക്ഷം വിമർശിച്ചു.

പാർലമെന്ററി മര്യാദകളെക്കുറിച്ച് ക്ലാസ് എടുക്കുന്ന ആളാണ് പ്രതിപക്ഷനേതാവ്. ഇപ്പോൾ സഭയിലെ പ്രതിഷേധങ്ങളെ ന്യായീകരിക്കുന്നു. ഇതാണ് ഇരട്ടത്താപ്പ്. ഇരട്ടത്താപ്പിന്റെ നേതാവ് കൂടിയാണ് പ്രതിപക്ഷ നേതാവെന്ന് മന്ത്രി എംബി രാജേഷ് വിമർശിച്ചു. സോണിയ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കൊട്ടാൻ അവസരം ഒരുക്കുന്നത് പ്രതിപക്ഷ നേതാവാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സോണിയയുടെ അടുത്ത് പോറ്റിയെത്തിച്ചവർ ആരാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞാൽ സോണിയ ഗാന്ധിയുടെ തിളക്കം പത്തര മാറ്റ് വർദ്ധിക്കും. പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയെ ഇരുട്ടിൽ നിർത്തുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

ഞാൻ ഞാൻ എന്ന വികാരത്തിന് അടിപ്പെട്ട് നിലതെറ്റിയ അവസ്ഥയിലാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന് മന്ത്രി പി രാജീവ് വിമർശിച്ചു. സ്വർണം കട്ടയാളും വാങ്ങിയ ആളും ഒപ്പമുള്ളയാളും രണ്ടുതവണ സോണിയയ്ക്ക് അടുത്തെത്തി. സോണിയ ഗാന്ധിയുടെ കൈയിൽ സ്വർണ ഏലസ്സ് കെട്ടാൻ അവസരം ഒരുക്കിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു.

കനഗോലു പ്ലാൻ ചെയ്ത സമരമാണ് സഭയിൽ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ മുറിയിൽ വച്ചാണ് പ്ലാനിങ്ങെന്നും മന്ത്രി വി ശിവൻ‌കുട്ടി ആരോപിച്ചു. സ്പീക്കറെ ആക്രമിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു സമരം നടത്തിയത്. ആവശ്യമില്ലാത്ത വിരട്ടൽ ഒന്നും വേണ്ടെന്നും ചില കാര്യങ്ങൾ ഇവിടെ പറഞ്ഞാൽ പലരും മുണ്ട് തലയിലിട്ട് പോകേണ്ടി വരുംമെന്നും വി ശിവൻകുട്ടി പറഞ്ഞു.

സർക്കാരിനെ പ്രതിരോധിച്ച് സിപിഐ മന്ത്രിമാരും രം​ഗത്തെത്തി. കേന്ദ്രസർക്കാരുമായി യുഡിഎഫ് ഐക്യപ്പെടുന്നുവെന്നും കനഗോലു പറഞ്ഞതനുസരിച്ചാണ് ഐക്യപ്പെടലെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങൾക്ക് നേരെ ആമയെ പറഞ്ഞയച്ചവരാണ് കേന്ദ്രസർക്കാർ. അവരോട് ഐക്യപ്പെടാൻ ആണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അദേഹം നിയമസഭയിൽ ആരോപിച്ചു.

പ്രതിപക്ഷത്തിന് നേരെ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഭ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷാംഗം വാച്ച് ആൻ്റ് വാർഡിനെ വടി കൊണ്ട് മർദ്ദിച്ചെന്ന തെറ്റായ പ്രചാരണം നടത്തിയെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ അംഗം വാച്ച് ആൻഡ് വാർഡിനെ തല്ലിയിട്ടുണ്ടെന്നും എന്നാൽ പേര് പറയുന്നില്ലെന്നും സ്പീക്കർ എ എൻ ഷംസീർ മറുപടി നൽകി. പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷം ഇല്ലാതെയാണ്
മൂന്നാം ദിവസവും ബജറ്റ് ചർച്ച നടക്കുന്നത്.