വയനാട് പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യമെന്ന് ഹൈക്കോടതി

1 min read
SHARE

വയനാട് പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യമെന്ന് ഹൈക്കോടതി. പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ദുരിത ബാധിതരില്‍ നിന്ന് തല്‍ക്കാലം വായ്പ തിരിച്ചുപിടിക്കരുതെന്ന് കോടതി ബാങ്കുകള്‍ക് നിര്‍ദ്ദേശം നല്‍കി.വയനാട് പുനരധിവാസം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബഞ്ച് . പുനരധിവാസത്തിനായി നല്‍കിയ കേന്ദ്ര വായ്പ മാര്‍ച്ച് 31നകം വിനിയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം, സംസ്ഥാന സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം.

പുനരധിവാസ പദ്ധതി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യമെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 17നകം വ്യക്തത വരുത്താനാണ് കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

വയനാട് ദുരന്തബാധിതരില്‍ നിന്നും തല്‍ക്കാലം വായ്പകള്‍ തിരിച്ചുപിടിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുംവരെ നടപടി പാടില്ല. സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്കുമാണ് നിര്‍ദ്ദേശം. ഇക്കാര്യം സര്‍ക്കാരും ബാങ്കേഴ്സ് സമിതിയും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ ദേശീയ ബാങ്കേഴ്സ് സമിതിയുടെ ശുപാര്‍ശ കൂടി പരിഗണിച്ച് മാത്രമേ വായ്പകള്‍ എഴുതിതള്ളുന്നതില്‍ തീരുമാനമെടുക്കുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എസ്എല്‍ബിസി യോഗം നേരത്തെ ചേര്‍ന്നിരുന്നു. എസ്എല്‍ബിസി നല്‍കിയ ശുപാര്‍ശകള്‍ ദേശീയ ബാങ്കേഴ്സ് സമിതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തതയില്ലാത്ത നിലപാട് കോടതിയില്‍ സ്വീകരിച്ചത്.