സിപിഐഎം പ്രവര്‍ത്തന്‍ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം

1 min read
SHARE

സിപിഐഎം പ്രവര്‍ത്തന്‍ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. മൃതദേഹവുമായി ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി ആവശ്യപ്പെട്ടു.

പരസ്യമദ്യപാനവും ലഹരി ഉപയോഗവും തടയാന്‍ ശ്രമിച്ച സിപിഐ എം പ്രവര്‍ത്തകന്‍ എസ്.ഷാജഹാനെ ചൊവ്വാഴ്ചയാണ് ലഹരി മാഫിയാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഐഎം വെട്ടൂര്‍ പെരുമം ബ്രാഞ്ചംഗവും മത്സ്യത്തൊഴിലാളിയുമായ ഷാജഹാനെ അഞ്ചംഗസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.

 

വെട്ടൂര്‍ സ്വദേശികളായ ജാസിം, ഹായിസ്, നൂഹ്, സൈയ്ദലി, ആഷിര്‍ എന്നിവരാണ് പ്രതികള്‍. പള്ളിയുടെ പരിസരത്ത് ഷെഡ് കെട്ടി മദ്യപാനം നടത്തിയ പ്രതികളെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പരാതിയെ തുടര്‍ന്ന് വര്‍ക്കല പൊലീസ് എത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ ഷെഡ് അഴിച്ച് മാറ്റി. 2 ബൈക്കുകളും ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു.

ഇതിനുശേഷം പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് ബന്ധുവായ റഹ്മാന്റെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ഷാജഹനാനെ ആക്രമിച്ചത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് വടിവാളും ഇരുമ്പ് കമ്പിയുമായി രണ്ടുപേരെയും മാരകമായി ആക്രമിച്ചു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഷാജഹാനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

 

ഷാജഹാന്റെ മൃതദേഹവുമായി ബന്ധുക്കള്‍ വര്‍ക്കല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എ ആവശ്യപ്പെട്ടു. മാഫിയ സംഘത്തിന്റെ രാഷ്ട്രീയബന്ധം പൊലീസ് അന്വേഷിക്കണമെന്നും, പ്രതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.