വെറ്റിലപ്പാറയിൽ പള്ളിയിലേക്ക് ഓടിക്കയറി കാട്ടാന; ബഹളംവച്ച് ഓടിച്ച് നാട്ടുകാർ.

വെറ്റിലപ്പാറ : ചാലക്കുടി- അതിരപ്പിള്ളി റൂട്ടിൽ വെറ്റിലപ്പാറയിൽ പതിവായി കാട്ടാനയിറങ്ങുന്നത് ഭീതിപരത്തുന്നു. ബുധനാഴ്ച രാവിലെ ആറരയ്ക്കു കാടിറങ്ങിയ ആന വെറ്റിലപ്പാറ പള്ളി കോമ്പൗണ്ടിലേക്ക് ഓടിക്കയറി.
ആളുകൾ ബഹളം വച്ചതോടെ പുറത്തിറങ്ങി റോഡിനു മറുവശത്തുകൂടെ കാട്ടിലേക്കു തിരിച്ചുകയറി. ഈ സമയം പള്ളിയിലേക്കു വരികയായിരുന്ന പ്രായമുള്ളവരടക്കമുള്ളവരെ ഫോണിൽ വിളിച്ച് മുന്നറിയിപ്പു നല്കിയതായി വികാരി ഫാ. ജാപ്സൺ കാട്ടുപറമ്പിൽ പറഞ്ഞു.
നേരത്തെയും മേഖലയിൽ ആനശല്യം ഉണ്ടായിരുന്നെങ്കിലും കുറച്ചുനാളുകളായി രാവിലെ ആനയിറങ്ങുന്നതു പതിവാണ്. പള്ളിയിലേക്കും മറ്റിടങ്ങളിലേക്കുമുള്ള പ്രായമുള്ളവരും കുട്ടികളുമടക്കമുള്ളവർ പോകുന്നസമയത്താണു സംഭവമെന്നതിനാൽ ഭീഷണിയുയർത്തുന്നുണ്ട്. വെറ്റിലപ്പാറ ജംഗ്ഷന്റെ ഒരുവശം എണ്ണപ്പനകളും അതിനപ്പുറം പുഴയും കാടുമാണ്.

