‘ശ്രീകൃഷ്ണൻ ചോദിച്ചത് 5 ഗ്രാമങ്ങൾ, ഹിന്ദുക്കൾ ചോദിച്ചത് മൂന്നേമൂന്ന് കേന്ദ്രങ്ങൾ’; സഭയിൽ പരാമർശവുമായി യോഗി

1 min read
SHARE

ദില്ലി: കാശി, മഥുര വിഷയങ്ങിൽ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. കാശി, മഥുര വിഷയത്തിൽ മുൻനിര ബിജെപി നേതാവ് ആദ്യമായാണ് പൊതുമധ്യത്തിൽ അഭിപ്രായം പറയുന്നത്. മഹാഭാരതത്തിൽ കൃഷ്ണൻ അഞ്ച് ഗ്രാമങ്ങൾ പാണ്ഡവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹിന്ദുക്കൾ മൂന്ന് വിശ്വാസ കേന്ദ്രങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്- യോഗി പറഞ്ഞു. ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. രാംധാരി സിംഗ് ദിനകറിൻ്റെ രശ്മിരതി എന്ന പുസ്തകത്തിലെ ‘കൃഷ്ണ കി ചേതാവനി’ എന്ന കവിത ഉദ്ധരിച്ചായിരുന്നു യോഗിയുടെ പരാമർശം. മുഗൾ രാജാവായ ഔറംഗസീബിൻ്റെ മസ്ജിദിൻ്റെ നിർമ്മാണത്തിനായി മഥുരയിലെ കേശവദേവ് ക്ഷേത്രം തകർത്തതാണെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ എഎസ്ഐ പറഞ്ഞിരുന്നു. 

 

അയോധ്യയോട് അനീതി നടന്നു. അനീതിയെക്കുറിച്ച് പറയുമ്പോൾ, 5,000 വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യം ഓർക്കുകയാണ്. അന്ന് ഭഗവാൻ കൃഷ്ണൻ പാണ്ഡവർക്കായി കൗരവരോട് പകുതി രാജ്യം ആവശ്യപ്പെട്ടു. അത് ബുദ്ധിമുട്ടാണെങ്കിൽ അഞ്ച് ഗ്രാമങ്ങളെങ്കിലും നൽകാൻ ആവശ്യപ്പെട്ടു. ഇവിടെ ഞങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വെറും മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ദൈവങ്ങൾ സ്വയം അവതരിച്ച സ്ഥലങ്ങളാണിവ. ദുര്യോധനന്റെ പോൽ ഇവിടെയും കടുംപിടുത്തമുണ്ട്.