ബസിൽ വച്ച് യുവതിയെ ഉപദ്രവിച്ചു; പ്രതി മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥൻ, അച്ചടക്കനടപടിയില്ല”.
1 min readതിരുവനന്തപുരം ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കടുത്ത നിലപാടു വേണമെന്ന് ആവശ്യപ്പെടുന്ന സിപിഐ, സ്വന്തം വകുപ്പിനു കീഴിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ത്രീയെ അപമാനിച്ച കേസിൽ പ്രതിയായി നാലു മാസത്തിലേറെയായിട്ടും അനങ്ങാപ്പാറ നയം തുടരുന്നതായി ആരോപണം. മന്ത്രി ജെ.ചിഞ്ചുറാണി ഭരിക്കുന്ന മൃഗസംരക്ഷണ വകുപ്പാണ് പ്രതിക്കൂട്ടിൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ, കർശന നടപടികൾ ആവശ്യപ്പെട്ടു സിപിഐ സംസ്ഥാന സെക്രട്ടറിക്കു പുറമേ മന്ത്രി ജെ.ചിഞ്ചുറാണിയും പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ത്രീവിരുദ്ധ നടപടികളിൽ പോലും ഒന്നും ചെയ്യാത്തവരാണു പുറമേക്ക് വിമർശനം ഉന്നയിക്കുന്നതെന്നാണ് ആരോപണം.
കെഎസ്ആർടിസി ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിനു ലൈവ് സ്റ്റോക് ഡവലപ്മെന്റ് ബോർഡ് എംഡി ഡോ. ആർ.രാജീവ് പ്രതിയായ കേസാണു സിപിഐയെ തിരിഞ്ഞുകൊത്തുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ബസ് യാത്രയ്ക്കിടെ, തന്റെ മുന്നിലെ സീറ്റിൽ ഇരുന്ന യുവതിയെ പ്രതി ഉപദ്രവിച്ചെന്നാണു പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉൾപ്പെടുന്ന ഐപിസി 354 വകുപ്പ് പ്രകാരം പട്ടണക്കാട് പൊലീസ് അന്നു തന്നെ കേസെടുത്ത് എംഡിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.
weone kerala sm