പാക് ചാരന്മാരുമായുള്ള ബന്ധം സമ്മതിച്ച് യൂട്യൂബർ ജ്യോതി; സ്ഥിരം ആശയവിനിമയം നടത്തി.

1 min read
SHARE

 

പാക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിനു അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര സമ്മതിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചത് എന്നാണു റിപ്പോർട്ട്.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും പാക് ചാരനുമായ ഡാനിഷുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാട്‌സാപ്പ്, സ്‌നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും ജ്യോതിയുടെ മൊഴിയിലുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2023-ല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാനുള്ള വിസയ്ക്കായി ഹൈക്കമ്മീഷനില്‍ പോയ സന്ദര്‍ഭത്തിലാണ് ഡാനിഷിനെ ആദ്യമായി പരിചയപ്പെട്ടതെന്നാണ് ജ്യോതിയുടെ മൊഴി. ഇന്ത്യയില്‍ തിരികെ എത്തിയതിന് ശേഷവും പാക് ചാരന്മാരുമായി ബന്ധം പുലര്‍ത്തിയിരുന്നു.

പാകിസ്താനിലെത്തിയപ്പോള്‍ ഡാനിഷ് വഴി അലി ഹസ്സന്‍ എന്നയാളെ പരിചയപ്പെട്ടു. ഇയാളാണ് പാകിസ്താനിലെ താമസവും യാത്രാസൗകര്യങ്ങളും ഏര്‍പ്പാടാക്കിയത്.

പിന്നീട് അലി ഹസ്സന്‍ പാക് ചാരസംഘടനയിലെ ഉദ്യോഗസ്ഥരായ ഷാക്കിര്‍, റാണ ഷഹബാസ് എന്നിവരെ പരിചയപ്പെടുത്തി. ഷാക്കിറിന്റെ ഫോണ്‍ നമ്പര്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു പേരിലാണ് ഫോണില്‍ സേവ് ചെയ്തിരുന്നത്.