ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ഇന്ന് പെസഹാ വ്യാഴം

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകളും ചടങ്ങുകളും നടത്തും. സ്നേഹത്തിന്‍റേയും സഹനത്തിന്‍റേയും സേവനത്തിന്‍റേയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ന്. ക്രൈസ്തവരുടെ വിശുദ്ധ വാരത്തിൽ ദുഃഖവെള്ളിക്ക് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച. പെസഹാ വ്യാഴത്തിലെ സന്ധ്യാപ്രാർത്ഥനകളോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈസ്റ്റർ ത്രിദിനങ്ങളായ ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റർ ഞായർ ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു. ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു ക്രിസ്തു തന്റെ ശിക്ഷ്യമാര്‍ക്കായി അത്താഴവിരുന്നൊരുക്കി. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും എന്റെ രക്തമാണെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി ഇന്നേ ദിവസം യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും ശുശ്രൂഷിക്കുകയും ചെയ്തു. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് ഇടവകകളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടക്കുന്നത്. വിശുദ്ധകുര്‍ബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇന്ന്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എല്ലാ ഞായറാഴ്ച്ചകളിലും ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന അനുഷ്ടിക്കുന്നത്. ഇന്നത്തെ കാലത്ത് ഏറ്റവും പ്രചോദിപ്പിക്കേണ്ട ഒരു മാതൃകയാണ് യേശു നമുക്ക് കാണിച്ചുതന്നത്. അധികാരവും യജമാനത്വവും നിലനിൽക്കുന്ന കാലത്തിൽ തന്‍റെ പദവിയെ വിനയവും സ്നേഹവും കൊണ്ടാണ് അലങ്കരിക്കേണ്ടതെന്ന് ശിഷ്യൻമാരുടെ കാലുകഴുകി കൊടുക്കുന്നതിലൂടെ യേശു വാക്കുകളിലൂടെ പറയാതെ പ്രവർത്തിയിലൂടെ കാണിച്ചു തരികയായിരുന്നു.

