റഷ്യ-യുക്രൈൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ

1 min read
SHARE

റഷ്യ – യുക്രൈൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഒരുങ്ങി ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മോസ്‌കോ സന്ദർശനത്തിൽ സംഘർഷം പരിഹരിക്കാനുള്ള ചർച്ചകൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളുടെയും തലവൻമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് നീക്കം. BRICS ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിനായി മോസ്‌കോയിൽ എത്തുന്ന അജിത് ഡോവൽ, റഷ്യ-യുക്രൈൻ സംഘർഷം പരിഹരിക്കാൻ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രൈനും സന്ദർശിച്ച് ഇരു രാജ്യങ്ങളുടെയും തലവൻമാരായ വ്‌ളാഡിമിർ പുടിൻ, വൊളൊഡിമിർ സെലെൻസ്‌കി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന്റ തുടർച്ച ആയാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ നീക്കം. സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു തൊട്ടുപിന്നാലെ പ്രധാനമന്ത്രി ആഗസ്‌റ്റ് 27-ന് പ്രസിഡൻ്റ് പുടിനുമായി ഫോണിൽ സംസാരിച്ചു. ഈ സംഭാഷണത്തിലാണ്, അജിത് ഡോവൽ സമാധാന ചർച്ചകൾക്കായി മോസ്‌കോയിലേക്ക് പോകുമെന്ന് നേതാക്കൾ തീരുമാനിച്ചതെന്നാണ് വിദേശ കാര്യ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ യുക്രെയ്നിൽ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യ പ്രതിബദ്ധമാണെന്ന് ചർച്ചക്ക് ശേഷമുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. റഷ്യയുടെയും ചൈനയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി മോസ്‌കോ സന്ദർശനത്തിനിടെ അജിത് ഡോവൽ ചർച്ച നടത്തും.