പ്രകൃതി വിരുദ്ധപീഡനം: കണ്ണൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍; സംഭവത്തില്‍ മറ്റൊരു നേതാവിനും പങ്ക്.

1 min read
SHARE

തളിപ്പറമ്പ്  പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയെ പീഡിപ്പിച്ച മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനാണ് പിടിയിലായത്. സംഭവത്തില്‍ മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും പങ്കുണ്ടെന്നാണ് വിവരം.

ഇന്നലെ വൈകുന്നേരം മുയ്യത്തുവെച്ചാണ് സംഭവം നടന്നത്. വിദ്യാർത്ഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്ബിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടർന്ന് അവശനായ വിദ്യാർത്ഥി കൂട്ടുകാരായ ചിലരോട് വിവരം പറയുകയായിരുന്നു. അപ്പോഴാണ് അവരില്‍ ചിലരും രമേശൻ്റെ പീഡനത്തിന് ഇരയായിരുന്നെന്ന് മനസിലായത്. തുടർന്ന് പീഡനത്തിനിരയായ കുട്ടികള്‍ രമേശനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനുപിന്നാലെ ഇന്നലെ പീഡനത്തിനിരയായ വിദ്യാർത്ഥിയെക്കൊണ്ട് രമേശനെ ഫോണില്‍ വിളിപ്പിച്ച്‌ സംഭവം നടന്ന സ്ഥലത്തെത്താൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടികളൊരുക്കിയ കെണി മനസിലാകാതെ രമേശൻ തന്റെ കൂട്ടുകാരൻ കൂടിയായ മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയെ ഫോണില്‍ വിളിച്ച്‌ സ്ഥലത്തെത്താൻ നിർദേശിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ രമേശനെ കുട്ടികള്‍ വളഞ്ഞിട്ട് മർദിക്കുകയും സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരില്‍ ചിലരും ചേർന്ന് കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. അതേസമയം ഇതൊന്നുമറിയാതെ രമേശന്റെ നിർദേശാനുസരണം സ്ഥലത്തെത്തിയ രമേശന്റെ സുഹൃത്ത് രമേശനെ മർദിക്കുന്നത് കണ്ട് കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു.

രമേശന് തളിപ്പറമ്പ്  താലൂക്കാശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ചൈല്‍ഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഈ മൊഴി പോലീസിന് ലഭിക്കുന്ന മുറയ്ക്ക് എഫ്.ഐ.ആർ രേഖപ്പെടുത്തും. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ആള്‍ തളിപ്പറമ്പ്  ഒരു സഹകരണ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

എന്നാല്‍ ഒന്നും സംഭവിക്കാത്തമട്ടില്‍ രാവിലെ സ്ഥാപനത്തില്‍ ജോലിക്കെത്തിയ ഇയാളെ സംഭവമറിഞ്ഞ സ്ഥാപന അധികൃതർ ആലോചിച്ച്‌ തീരുമാനമെടുക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചു. കഴിഞ്ഞദിവസം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് രണ്ടുപേരെയും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംഭവം വ്യാപക ചർച്ചയായതിനെത്തുടർന്ന് സി.പി.എം തളിപ്പറമ്പ്  ഏരിയ കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

weone kerala sm