ഹൈദരാബാദില്‍ സന്തോഷ് ട്രോഫി എത്തുന്നത് 57 വര്‍ഷങ്ങള്‍ക്ക് ശേഷം; ജമ്മു കശ്മീര്‍ ഫൈനല്‍ റൗണ്ടിലെത്തുന്നത് ഇതാദ്യം

1 min read
SHARE

സന്തോഷ് ട്രോഫി എന്ന സീനിയര്‍ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 78-ാം പതിപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് ഹൈദരാബാദ് ആതിഥേയത്വം വഹിക്കുമ്പോള്‍ പിറക്കുന്നത് ചരിത്രം. 57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സന്തോഷ് ട്രോഫിക്ക് ഹൈദരാബാദ് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് മുമ്പ് 1966-67 ലാണ് ഏറ്റവും ഒടുവില്‍ രത്‌നങ്ങളുടെ നാട്ടില്‍ (സിറ്റി ഓഫ് പേള്‍സ്) സന്തോഷ് ട്രോഫി എത്തിയത്.

ഒമ്പത് ഗ്രൂപ്പ് ഘട്ട വിജയികള്‍, കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ സര്‍വീസസ്, ഗോവ, ആതിഥേയരായ തെലങ്കാന എന്നിവരുള്‍പ്പെടെ പന്തണ്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആറ് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് ടീമുകള്‍ ഡിസംബര്‍ 26, 27 തീയതികളില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള എല്ലാ മത്സരങ്ങളും ഡെക്കാന്‍ അരീനയില്‍ നടക്കും. സെമിഫൈനലും ഫൈനലും യഥാക്രമം ഡിസംബര്‍ 29, 31 തീയതികളില്‍ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിലായിരിക്കും നടക്കുക. 32 തവണ ചാമ്പ്യന്‍മാരായി റെക്കോര്‍ഡിട്ട പശ്ചിമ ബംഗാള്‍ 2016-17 സീസണിന് ശേഷമുള്ള ആദ്യ കിരീടം ലക്ഷ്യമിടുകയാണ്. കഴിഞ്ഞ പതിനൊന്ന് സീസണുകളില്‍ ഏഴ് കിരീടങ്ങളുമായി നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസും ശക്തമായ ടീമാണ്. 2015-16 ന് ശേഷം ആദ്യമായാണ് ജമ്മു കശ്മീര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഷബീര്‍ അലി, വിക്ടര്‍ അമല്‍രാജ് എന്നിവരെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ചാമ്പ്യന്‍ഷിപ്പിന്റെ നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്.

അവസാന റൗണ്ടില്‍ മാറ്റുരക്കുന്ന ടീമുകള്‍, ഗ്രൂപ്പുകള്‍: ഗ്രൂപ്പ് എ- സര്‍വീസസ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, തെലങ്കാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍; ഗ്രൂപ്പ് ബി- ഗോവ, ഡല്‍ഹി, കേരളം, തമിഴ്നാട്, ഒഡീഷ, മേഘാലയ.