‘അണ്ണാ സർവകലാശാലയിലെ പീഡനം രാഷ്ട്രീയവത്കരിക്കരുത്’; മദ്രാസ് ഹൈക്കോടതി

1 min read
SHARE

അണ്ണാ സർവകലാശാലയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇപ്പോൾ നടക്കുന്ന പല പ്രതിഷേധങ്ങളും രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് കോടതി വിമർശിച്ചു. അതിനിടെ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ നാളെ മധുരൈയിൽ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതി നൽകിയില്ല.അനുവാദമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പും നൽകി. അതേസമയം കേസ് അന്വേഷണത്തിൽ ഡിഎംകെ സഖ്യകക്ഷി വിസികെ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. പെൺകുട്ടിയുടെ പരാതിയിലെ സാറിനെ കണ്ടെത്തണമെന്നും
മറ്റൊരാൾ കൂടി അവിടെ ഉണ്ടായിരുന്നുവെന്ന് സംശയമുള്ളതായും തിരുമാവളവൻ പറഞ്ഞു. യൂണിവേഴ്സിറ്റിക്ക് സമീപത്തായി കഴിഞ്ഞ കുറേ വർഷങ്ങളായി വഴിയോരക്കട നടത്തുന്ന ജ്ഞാനശേഖരൻ ആണ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം മതിൽ ചാടി പ്രതി കാമ്പസിന് അകത്ത് കടന്നെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവം നടക്കുന്ന സമയത്ത് കാമ്പസിനക്കത്തെ സിസിടിവി പ്രവർത്തനരഹിതമായതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്വേഷണത്തിൽ നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ജ്ഞാനശേഖരന്റെ ഫോണിൽ നിന്ന് ലഭിച്ചു.