ദേശീയഗാനത്തിനെതിരെ സമരം നടത്തുമെന്ന് ഹിന്ദുത്വ നേതാവ്; ജനഗണ മന മാറ്റിയേ തീരൂവെന്നും വിവാദ പരാമര്‍ശം
1 min read

ഇന്ത്യയുടെ ദേശീയ ഗാനം ജനഗണ മന മാറ്റാൻ സമരം നടത്തുമെന്ന് ഹിന്ദുത്വ നേതാവ് രാംഗിരി മഹാരാജ്. പകരം ‘വന്ദേമാതരം’ ദേശീയഗാനമാക്കണമെന്നാണ് ആവശ്യം. ജനഗണമന ഇന്ത്യയെ അഭിസംബോധന ചെയ്യുന്നില്ല എന്നാണ് രാംഗിരി മഹാരാജിന്റെ പക്ഷം.
മുഹമ്മദ് നബിയെയും ഇസ്ലാമിനെയും കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ നിരവധി കേസുകളുള്ളയാളാണ് രാമഗിരി മഹാരാജ. ‘1911ല്‍ കൊല്‍ക്കത്തയില്‍ രവീന്ദ്രനാഥ ടാഗോര്‍ പാടിയ ഗാനമാണിത്. അന്ന് രാഷ്ട്രം സ്വതന്ത്രമായിരുന്നില്ല. ഇന്ത്യയില്‍ അനീതി നടപ്പാക്കിയിരുന്ന ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ് അഞ്ചാമന്റെ മുന്നിലാണ് അദ്ദേഹം ഈ ഗാനം ആലപിച്ചത്. അതിനാല്‍ ജനഗണമന ഇന്ത്യയുടെതല്ലെന്നും അദ്ദേഹം വാദിക്കുന്നു.
ബംഗാളിയില്‍ രബീന്ദ്രനാഥ ടാഗോര്‍ രചിച്ച ‘ജനഗണ മന’ 1950 ജനുവരി 24-നാണ് ഭരണഘടനാ അസംബ്ലി ദേശീയഗാനമായി അംഗീകരിച്ചത്. വരാനിരിക്കുന്ന ‘മിഷന്‍ അയോധ്യ’ എന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ പ്രകാശനത്തിനെത്തിയതായിരുന്നു രാംഗിരി മഹാരാജ്.
