ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതി, ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

SHARE

വയനാട് ഡിസിസി ട്രഷററര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയതില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതി. എം എല്‍ എയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ പൊലീസ് ബത്തേരി കോടതിയില്‍ സമര്‍പ്പിച്ചു.

അസ്വഭാവിക മരണത്തിന് എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രേരണാക്കുറ്റം കേസിലുള്‍പ്പെടുത്തിയത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇവരാണ് ഇനി കേസില്‍ പ്രതികളാകുക. കത്തിന്റെ വിശദ പരിശോധനകള്‍ പൊലീസ് നടത്തുന്നുണ്ട്.

വൈകാതെ പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കും. ആത്മഹത്യ കുറിപ്പില്‍ പേരുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. അതേസമയം, കേസില്‍ വിജിലന്‍സ് അന്വേഷണവും തുടരുന്നുണ്ട്. കൂടുതല്‍ മൊഴികള്‍ വിജിലന്‍സ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

കോഴ ഇടപാടില്‍ ബത്തേരി പൊലീസ് രണ്ട് കേസുകള്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്തിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലിക്കായി പണം നല്‍കി വഞ്ചിതരായവരുടെ പരാതികളില്‍ ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ മണ്ണില്‍ സക്കരിയ, മലവയല്‍ യു കെ പ്രേമന്‍, ചാലില്‍ തൊടുകയില്‍ സി.ടി. ചന്ദ്രന്‍ എന്നിവര്‍ക്കും ജോര്‍ജ് കുര്യനും എതിരെയാണ് കേസ്.

പുല്‍പ്പള്ളി കളനാടിക്കൊല്ലി സ്വദേശി വി.കെ. സായൂജ്, താളൂര്‍ അപ്പോഴത്ത് പത്രോസ് എന്നിവരുടെ പരാതിയിലാണ് കേസ്. അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ കൂടിയായിരുന്ന മണ്ണില്‍ സക്കരിയ രണ്ട് കേസിലും പ്രതിയാണ്. വിജയന്റെയും മകന്റെയും അസ്വാഭാവിക മരണത്തിന് എടുത്ത കേസിന് പുറമേയാണ് രണ്ട് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തത്.