ശ്രീനാരായണ ഗുരു ‘സനാതനിയോ’; ചൂടേറും ചര്‍ച്ചയ്ക്കുള്ള ആധികാരിക ഉത്തരം ഐഐടി ബോംബെ ഉടനെ നല്‍കും

1 min read
SHARE

ശ്രീനാരായണ ഗുരു സനാതന ധര്‍മ വക്താവാണോ അല്ലയോ എന്ന ചര്‍ച്ച ചൂടുപിടിച്ചിട്ടുണ്ട്. ചാതുര്‍വര്‍ണ്യ കാഴ്ചപ്പാടിനെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും അതല്ല, സനാതന ധര്‍മം അംഗീകരിച്ചയാളാണെന്നുമുള്ള ഇരുധ്രുവങ്ങളിലെ ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ഇതിനുള്ള ആധികാരിക ഉത്തരം ഉടനെ ഐഐടി ബോംബെയ്ക്ക് നല്‍കാനാകും.

ഐഐടി ബോംബെയിലെ ഫിലോസഫി പ്രൊഫസര്‍ സിബി കെ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ഡിജിറ്റല്‍ ആര്‍ക്കൈവ് ഈ വര്‍ഷം മെയ് മാസത്തോടെ പൂര്‍ണമായും ഓണ്‍ലൈനില്‍ ലഭ്യമാകുന്നതോടെ ഗുരുവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഖണ്ഡിതമായ ഉത്തരമാകും. ഓപണ്‍ മാഗസിനില്‍ എഴുത്തുകാരന്‍ ഉല്ലേഖ് എന്‍പിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

 

നാരായണഗുരുവും ഇരുപതാം നൂറ്റാണ്ടിലെ കേരളവും എന്ന ശീര്‍ഷകത്തില്‍ രണ്ട് ലക്ഷം പേജുകളുള്ള ബൃഹത് ഡിജിറ്റല്‍ ശേഖരമാണ് ഒരുങ്ങുന്നത്. അധികം വൈകാതെ അരലക്ഷം പേജുകള്‍ കൂടി ഇതിലേക്ക് ചേര്‍ക്കും. ഗുരുവുമായി ബന്ധപ്പെട്ട അത്യപൂര്‍വ രേഖകളും മാസികകളും മറ്റും ഡിജിറ്റല്‍ ലൈബ്രറിയിലുണ്ടാകും. ഡോ. ഗിരിജ കെപി, പ്രൊഫ. പ്രദീപ്കുമാര്‍ പിഐ, പ്രൊഫ. സുരേഷ് മാധവന്‍, നവീന സുരേഷ്, ഗൗതം ദാസ്, അനീഷ് ദാമോദരന്‍ എന്നിവരടങ്ങിയ സംഘമാണ് ഈ പ്രൊജക്ടിന്റെ അണിയറപ്രവര്‍ത്തകര്‍. ജെസ്റ്റോര്‍ (JSTOR) എന്ന ഡിജിറ്റല്‍ ലൈബ്രറിയില്‍ പൊതുജനങ്ങള്‍ക്ക് ഇവ പരിശോധിക്കാം.

ഗുരു പണ്ഡിതന്‍ ജി പ്രിയദര്‍ശനന്‍, ശിവഗിരി മഠത്തിലെ ബ്രഹ്മവിദ്യാലയം ലൈബ്രറി, നാരായണ ഗുരുകുല ലൈബ്രറി, ഡോ. വിനയകുമാര്‍, ഇരിഞ്ഞാലക്കുട ശ്രീ നാരായണ പബ്ലിക് ലൈബ്രറി, തലശ്ശേരിയിലെ വസുമിത്രന്‍, ജ്ഞാനോദയ യോഗം എസ്എന്‍ ലൈബ്രറി, മഹാകവി കുമാരനാശാന്‍ മെമ്മോറിയല്‍ ലൈബ്രറി, ശ്രീ സുന്ദരേശ്വര ക്ഷേത്രം കണ്ണൂര്‍ അടക്കമുള്ള സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമാണ് അപൂര്‍വ പുസ്തകങ്ങളും രേഖകളും മാസികകളും മറ്റും സ്‌കാന്‍ ചെയ്യാനായി നല്‍കിയത്.