തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കാസർഗോഡ് എൽ ഡി എഫ് തൂത്തുവാരി
1 min read

കാസർകോഡ് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളും എൽഡിഎഫ് നിലനിർത്തി. രണ്ടിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് നടന്ന കോടോം – ബേളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐ എമ്മിലെ സൂര്യാഗോപാലൻ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. പോൾ ചെയ്ത 924 വോട്ടിൽ 512 വോട്ടും നേടിയാണ് സൂര്യ ഗോപാലൻ്റെ വിജയം.പഞ്ചായത്ത് അംഗമായിരുന്ന ബിന്ദു കൃഷ്ണൻ വനിതാ ശിശുക്ഷേമ വകുപ്പിൽ ജോലി ലഭിച്ചതിനാൽ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. എംഎസ്ഡബ്ല്യു ബിരുദധാരിയായ സൂര്യ, ബാലസംഘത്തിന്റെയും എസ്എഫ്ഐയുടെയും ഭാരവാഹിയായിരുന്നു.
മടിക്കൈ പഞ്ചായത്തിലെ എട്ടാം വാർഡ് കോളിക്കുന്നിൽ സിപിഐ എം സ്ഥാനാർഥി ഒ ഉഷയും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറയിൽ സിപിഐഎമ്മിലെ കെ സുകുമാരനുമാണ് എതിരില്ലാതെ വിജയിച്ചത്.
കയ്യൂർ–ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി വത്സലൻ അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. സിപിഐ എം ചീമേനി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ് പള്ളിപ്പാറ ഇടത്തിനാംകുഴി സ്വദേശിയായ സുകുമാരൻ. ചീമേനി സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനും കേരളാ കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മുൻ ഏരിയാ കമ്മിറ്റി അംഗവുമാണ്.
മടിക്കൈ പഞ്ചായത്ത് എട്ടാം വാർഡ് അംഗമായിരുന്ന പി പി ലീല സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിപിഐ എം കോളിക്കുന്ന് സെക്കന്റ് ബ്രാഞ്ച് അംഗമാണ് വാർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഉഷ. എൻആർഇജി വർക്കേഴ്സ് യൂണിയൻ വാർഡ് സെക്രട്ടറി, വാർഡ് കുടുംബശ്രീ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
