ഒടുവിൽ ഇളയമകന്റെ മരണ വിവരം ഉമ്മ അറിഞ്ഞു; അഹ്‌സാൻ്റെ കൊലപാതകം അറിയിച്ചത് പത്ത് ദിവസത്തിന് ശേഷം

1 min read
SHARE

വെഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ ഇളയമകന്‍ അഹ്‌സാന്റെ മരണം ചികിത്സയിലിരിക്കുന്ന മാതാവ് ഷെമിയെ അറിയിച്ചു. സംഭവം നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് മൂത്തമകന്‍ അഫാന്‍ അഹ്‌സാനെ കൊലപ്പെടുത്തിയ വിവരം ഷെമിയെ അറിയിക്കുന്നത്. ഭര്‍ത്താവ് റഹീമിന്റെ സാന്നിധ്യത്തില്‍ സൈക്യാട്രി ഡോക്ടര്‍മാരടക്കമുള്ള സംഘമാണ് ഷെമിയെ അഹ്‌സാന്റെ മരണം അറിയിച്ചത്. വിവരം അറിയിച്ചതിന് പിന്നാലെ ഐസിയുവില്‍ വളരെ വൈകാരികമായ രംഗമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.അതേസമയം അഫാന്‍ നിലവില്‍ കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തെ കസ്റ്റഡി മാര്‍ച്ച് എട്ടിന് വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. ഇപ്പോള്‍ അഫാനെ പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. ഇന്നോ നാളെ രാവിലെയോ ആദ്യ കൊലപാതകം നടന്ന പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പിതൃ മാതാവിനെ കൊലപ്പെടുത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിന് ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ വാങ്ങി തുടര്‍ നടപടികള്‍ സ്വീകരിക്കും.ഫെബ്രുവരി 24ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഷെമിയെയും ആക്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.