കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകൾ പിടിയിൽ

1 min read
SHARE

മംഗലാപുരത്ത് വൻമയക്കുമരുന്ന് വേട്ട. 37.870 കിലോ ഗ്രാം എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകൾ പിടിയിൽ. ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. 75 കോടി രൂപ വിപണി മൂല്യം വരുന്ന എംഡിഎംഎയാണ് പിടിയിലായത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

കർണാടക സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് നടന്നത്. വൻകിട കച്ചവടത്തിനായി ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാന മാർഗ്ഗം എത്തിച്ചത് ആയിരുന്നു ഇത്. രാജ്യത്ത് മുഴുവൻ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ.2024 ല്‍ മംഗളൂരു ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നടന്ന ഒരു അറസ്റ്റിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഇപ്പോള്‍ വന്‍ മയക്കുമരുന്ന് വേട്ടയിലെത്തിയത്. ഒരു ലോഡ്ജിൽ നിന്ന് മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന ഹൈദർ അലി എന്ന എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, അലിക്ക് മയക്കുമരുന്ന് നൽകിയിരുന്ന നൈജീരിയൻ പൗരനായ പീറ്റർ ഇകെഡി ബെലോൺവോയെ ബംഗളൂരുവിൽ നിന്ന് പിടികൂടി. ഈ ഓപ്പറേഷനിൽ, 6.248 കിലോഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.

ഹൈദര്‍ അലിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില വിവരങ്ങളെ തുടര്‍ന്ന് കേസ് സിസിബി(Central Crime Branch ) യൂണിറ്റിന് കൈമാറി. അവര്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍ പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.