ചാലക്കുടി വ്യാജ ലഹരിക്കേസ്; ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയെയും പ്രതി ചേർത്തു

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിൽ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയെ പ്രതിചേർത്തു. ലിവിയ ജോസിനെയാണ് പ്രതിചേർത്തത്. ഇതോടെ ലിവിയ കേസിൽ രണ്ടാംപ്രതിയാകും. ഒന്നാം പ്രതി നാരായണദാസ് ഇന്നലെ പിടിയിലായിരുന്നു. ബാംഗ്ലൂർ അമ്രവള്ളിയിൽ നിന്നുമാണ് അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. നൈജീരിയൻ സ്വദേശിയുടെ കയ്യിൽ നിന്ന് ലിവിയ വ്യാജ ലഹരി സ്റ്റാമ്പുകൾ വാങ്ങുകയായിരുന്നു.
ഷീല സണ്ണി ലഹരി സ്റ്റാമ്പുകൾ വിൽക്കുന്നുവെന്ന് എക്സൈസിന് വിവരം കൈമാറിയത് നാരായണദാസാണ്. മരുമകളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഷീലാ സണ്ണിയെ വ്യാജലഹരി കേസിൽ കുടുക്കിയത്. മകനുമൊത്ത് ഷീല സണ്ണി ഇറ്റലിയിലേക്ക് പോകാൻ തീരുമാനിച്ചതും കള്ളക്കേസിൽ കൊടുക്കാൻ കാരണമായി.അതേസമയം, നാരായണ ദാസിനെ പിടികൂടിയതിൽ സന്തോഷമെന്നും ആർക്കുവേണ്ടിയാണ്, എന്തിനു വേണ്ടിയാണ് നാരായണദാസ് ഇത് ചെയ്തത് എന്നത് പുറത്തു വരണമെന്നും ഷീല സണ്ണി പ്രതികരിച്ചു. എന്തിനുവേണ്ടിയാണ് ഇത് ചെയ്തതെന്ന് തനിക്കറിയില്ല. എന്തിനു വേണ്ടിയാണ് അവർ ഇത് ചെയ്തത് എന്ന് ചോദിക്കുന്നവർക്ക് പോലും ഉത്തരം കൊടുക്കാൻ തനിക്ക് കഴിയുന്നില്ല. നാരായണ ദാസിനെ തനിക്കറിയില്ലെന്നും അവർ പറഞ്ഞു.
മയക്കുമരുന്ന് എന്താന്ന് പോലും അറിയാത്ത തന്നെയാണ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്. മരുമകളുടെ അനിയത്തിയാണ് തലേദിവസം വീട്ടിൽ ഉണ്ടായിരുന്നത്. മരുമകളുടെ അനിയത്തിയുടെ കൂടെയുള്ള വ്യക്തിയാണ് നാരായണ ദാസ് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ എന്തിന് അവർ അത് ചെയ്തു എന്നത് കണ്ടെത്തണമെന്നും അവർ പറഞ്ഞു. വ്യാജ ലഹരി കേസിൽ കുടുങ്ങിയ ഷീലാ സണ്ണി 72 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു.

