സ്വച്ഛ് സർവേക്ഷൻ 2024- ഇരിട്ടി നഗരസഭ വിജയകുതിപ്പിലേക്ക്
1 min read

സ്വച്ഛ് സർവേക്ഷൻ 2024 പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റു വർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുവാൻ ഇരിട്ടി നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ തവണ 1736 ഉണ്ടായിരുന്ന നാഷണൽ റാങ്കിങ് ഈ പ്രാവിശ്യം 250 ആയി ഉയർന്നു . കൂടാതെ കേരളത്തിൽ ആദ്യമായി ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗിൽ ഇരിട്ടി നഗരസഭ 1 സ്റ്റാർ പദവി നേടി.ODF + സർട്ടിഫിക്കറ്റും ഇത്തവണ നിലനിർത്തി. കൃത്യമായ ആസൂത്രണം, കൂട്ടായ പ്രവർത്തനങ്ങൾ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ, ഐ.ഇ.സി. പ്രവർത്തനങ്ങള്‍, കപ്പാസിറ്റി ബിള്‍ഡിംഗ്, ആവ്യശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ എന്നിവ വിജയ കുതിപ്പിലേക്ക് എത്താൻ ഇരിട്ടിയെ സഹായിച്ചു. മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ അത്തിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന എം.സി.എഫ്, ആർ ആർ എഫ്, വിൻഡ്രോ കമ്പോസ്റ്റ്, തുമ്പൂർമൂഴി, സി.ആന്‍റ്.ഡി പ്രൊസസിംഗ് പ്ലാന്‍റ് എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മാർക്കറ്റുകളിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ നഗരസഭയുടെ വിൻഡ്രോ കമ്പോസ്റ്റിലും തുമ്പൂർമൂഴി യൂണിറ്റിലും സംസ്കരിച്ച് ജൈവാമൃതം എന്ന പേരില്‍ വളമാക്കി കർഷകർക്ക് വിൽക്കുന്നു. ജൈവ മാലിന്യ സംസ്കരണത്തിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിടമാലിന്യ സംസ്കരണ ഉപാധികൾ നൽകിയിട്ടുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങള്‍, ക്ലീനിംഗ് ഡ്രൈവുകള്‍, ചെറുപട്ടണങ്ങളിലടക്കം നഗരസൗന്ദര്യവൽക്കരണം, പൊതു ശൗചാലയങ്ങളുടെ വൃത്തിയും, ഡിജിറ്റൽ ഫീഡ്ബാക്ക് ക്രമീകരണം, സഫായി അപ്‌നാഓ ബീമാരി ഭഗാഓ, സ്വച്ഛത ഹി സേവാ, തുടങ്ങി വിവിധ മാലിന്യ നിർമ്മാർജനങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾ, ഹരിത കർമ്മസേന വഴിയുള്ള കൃത്യമായ അജൈവ മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ തുടങ്ങി ചിട്ടയോടെയുള്ള പ്രവർത്തനങ്ങളിലൂടെ ഈ നേട്ടം കൈവരിക്കാൻ നഗരസഭയ്ക്ക് സാധിച്ചു. സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനും അവർക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. നഗര ശുചിത്വം മെച്ചപ്പെടുത്തുന്നതിൽ ഇരിട്ടി നഗരസഭ വലിയ തോതിലുള്ള പൗര പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ശുചിത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്തു വരുന്നു.
