പ്രായം തളർത്താത്ത പോരാളി, നീട്ടിയും കുറുക്കിയുമുള്ള പ്രസംഗങ്ങൾ; വിഎസിനെ കേൾക്കാൻ ഇരമ്പിയെത്തുന്ന ജനക്കൂട്ടം
1 min read

ജനങ്ങളാണ് വിഎസിന്റെ ശക്തി. എവിടെ വിഎസ് ഉണ്ടോ, അവിടെ വലിയ ജനക്കൂട്ടമുണ്ടാകും. നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗം കേൾക്കാൻ ജനം ഒഴുകിയെത്തും. ജനസാഗരത്തെ നോക്കി വിഎസ് പറയും, നിങ്ങളാണ്, നിങ്ങൾ മാത്രമാണെന്റെ ശക്തിയും ശരിയും. വ്യത്യസ്ത രാഷ്ട്രീയമുള്ളവർ പോലും ആ പ്രസംഗ ശൈലിയുടെ ആരാധകരായി.
വി.എസ്സിനോളം വലിയൊരു ജനകീയ നേതാവ് സമീപകാല കേരള ചരിത്രത്തിലില്ല. ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ വി.എസ് പങ്കെടുത്ത വേദികളിലെല്ലാം ജനം തടിച്ചുകൂടി. പ്രായം തളർത്താത്ത പോരാളിയാണ് വി.എസ് അന്നും ഇന്നും.
എല്ലാ വിഭാഗം ജനങ്ങൾക്കും പ്രിയങ്കരനായ നേതാവ്. കുട്ടികൾ, യുവതികൾ, മുതിർന്നവർ… ഏത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വിഎസിനെ കാണാം. മനസ് തുറക്കാം. പരാതികൾ അറിയിക്കാം. 2019ലെ വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവശതകൾ മറന്ന് വി.എസ് നേരിട്ടെത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി വികെ പ്രശാന്തിന് വേണ്ടി ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. മണ്ഡലത്തിൽ വി കെ പ്രശാന്ത് വൻഭൂരിപക്ഷത്തോടെ വിജയിച്ചു.സാധാരണക്കാരൻറേതാണ് വി.എസ്സിന്റെ ഭാഷ. നീട്ടിയും കുറുക്കിയുമുള്ള പ്രസംഗങ്ങളിൽ ജനസാഗരം ഇരമ്പി. തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കാനും ജനങ്ങളെ മുൻനിർത്തി അതിനെ പ്രതിരോധിക്കാനും വിഎസിനായി. വി.എസ് അല്ലാതെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തെ സ്വാധീനിച്ച മറ്റൊരു നേതാവ് ഇന്ത്യയിലില്ല.
