അനധികൃത ഖനനം തടഞ്ഞ മലയാളി ഐ പി എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; വെട്ടിലായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍

അനധികൃത ഖനനം തടഞ്ഞ മലയാളി ഐ പി എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വെട്ടിലായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ സംഭവം വിവാദമായതോടെ പവാറിന്റെ രാജി ആവശ്യപ്പെട്ടിരിക്കയാണ് പ്രതിപക്ഷം.
കൃത്യനിര്‍വഹണത്തിനിടെ ഐ പി എസ് ഉദ്യോഗസ്ഥയെ പവാര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയ മലയാളി ഐ പി എസ് ഉദ്യോഗസ്ഥയായ വി എസ് അഞ്ജന കൃഷ്ണയെയാണ് അജിത് പവാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇവര്‍ ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
ഐ പി എസ് ഉദ്യോഗസ്ഥയുമായി ഒരു എന്‍ സി പി പ്രവര്‍ത്തകന്റെ ഫോണിലാണ് അജിത് പവാര്‍ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് അജിത് പവാര്‍ ആദ്യം ഫോണിലൂടെ പറഞ്ഞത്. എന്നാല്‍, ഐ പി എസ് ഉദ്യോഗസ്ഥയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തന്റെ നമ്പരിലേക്ക് വിളിക്കാൻ ഇവര്‍ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇത് ഉപമുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. നിങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നായിരുന്നു അജിത് പവാറിന്റെ ആദ്യ പ്രതികരണം.
പിന്നാലെ ഉദ്യോഗസ്ഥയെ വീഡിയോകോള്‍ ചെയ്ത അജിത് പവാര്‍, നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ വിവാദമായതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി.


