ഒരാളെ രക്ഷിക്കാൻ ഓരോരുത്തരായി ഇറങ്ങി; നാലുപേർക്കും ജീവൻ നഷ്ടമായി

1 min read
SHARE

തൃശൂർ: നാടിന്റെ നൊമ്പരമായി തൃശൂർ കൈനൂര്‍ ചിറയില്‍ മുങ്ങി മരിച്ച വിദ്യാർത്ഥികൾ. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെയാണ് ഡിഗ്രി വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, സയിദ് ഹുസൈന്‍, കെ. അര്‍ജുന്‍, അബി ജോണ്‍ എന്നിവര്‍ കുളിക്കാനിറങ്ങി അപകടത്തില്‍ പെട്ട് മരിച്ചത്. മരിച്ച നാല് വിദ്യാര്‍ഥികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമായിട്ടും മതിയായ സുരക്ഷയൊരുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന വാച്ച് മാനെ ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയൊരാളെ നിയമിച്ചിട്ടുമില്ല. പ്രദേശത്ത് എക്സൈസ് നിരീക്ഷണമുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സുരക്ഷാ ജീവനക്കാരനും മറ്റുമുണ്ടായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കുറയുമായിരുന്നുവെന്നാണ് നാട്ടുകാരുടെ വാദം. ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് അപകടമുണ്ടായത്. ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും യുവാക്കളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.