എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, ഓടുമ്പോൾ പൊള്ളലേറ്റ ഒരാളെ കണ്ടു’; സ്‌ഫോടനത്തിൽ രക്ഷപ്പെട്ട സഹോദരിമാർ

എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മുണ്ടത്തിക്കോട് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട സഹോദരിമാരായ തൊഴിലാളികള്‍. പെട്ടെന്ന് ശബ്ദം കേട്ടെന്നും വെടിമരുന്ന് നിറച്ചിരുന്നവര്‍ക്കൊന്നും ഓടാന്‍ കഴിഞ്ഞില്ലെന്നും സഹോദരിമാരായ സുഭദ്ര, വത്സല എന്നിവര്‍ പറഞ്ഞു. ഓടുമ്പോള്‍ പാടത്തൊക്കെ തീ പിടിക്കുന്നത് കണ്ടു. ഭക്ഷണം കഴിച്ച് വന്ന് 3.30ടെയാണ് അപകടമുണ്ടായതെന്ന് സഹോദരിമാര്‍ പറഞ്ഞു.തിരി നിറക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഞങ്ങളുടെ അടുത്ത് അഞ്ച് പേരോളം ഉണ്ടായിരുന്നു. പണി കഴിഞ്ഞതുകൊണ്ടാണ് ഓടാന്‍ പറ്റിയത്. എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായിരുന്നില്ല. തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായി. രക്ഷപെട്ട് ഓടിയപ്പോള്‍ ഒരാള്‍ക്ക് വീണ് പരിക്കേറ്റു.
പൊള്ളലേറ്റ ഒരു തൊഴിലാളിയെ കണ്ടു’, വത്സല പറഞ്ഞു.
രണ്ട് വര്‍ഷമായി വെടിക്കെട്ട് മേഖലയില്‍ ജോലി ചെയ്യുന്നുവെന്നും ശബ്ദം കേട്ടയുടനെ ഓടിയത് കൊണ്ടാണ് രക്ഷപെട്ടതെന്നും അവര്‍ പറഞ്ഞു. പ്രായമായ ഒരു അമ്മ ജോലിയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ഉച്ചക്ക് തിരികെ പോയതുകൊണ്ട് രക്ഷപെട്ടെന്നും സഹോദരിമാര്‍ പറഞ്ഞു. സുഭദ്രയുടെ തലയില്‍ ഓടുന്നതിനിടെ എന്തോ തലയില്‍ വീണ് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. 13 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. അപകടത്തില്‍ മരിച്ച ഏഴു പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചു. അതില്‍ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

