മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി: ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി

മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി. കൂടിക്കാഴ്ച വിജയകരവും മറക്കാനാകാത്തതുമാണെന്ന് ട്രംപ്. ചരിത്രപരവും നാഴികക്കല്ലുമാണ് സന്ദർശനമെന്ന് ഷി ജിൻപിങ്. ഇറാന് സൈനിക സഹായം നൽകില്ലെന്ന് ചൈന ഉറപ്പ് നൽകിയതായി ട്രംപ് ഇറാൻ .യുദ്ധം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം . തായ് വാനെ സംബന്ധിച്ച അമേരിക്കൻ നിലപാടിൽ മാറ്റമില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഷോങ്‌നാൻഹെയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആതിഥേയത്വം നൽകിയത്. ചായസൽക്കാരത്തിനും ഉച്ചഭക്ഷണത്തിനുമിടെ നയതന്ത്ര ചർച്ചകൾ തുടർന്നു. ഉച്ചയോടെ ചർച്ചകൾ പൂർത്തിയാക്കി ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി. കൂടിക്കാഴ്ച വിജയകരവും മറക്കാനാകാത്തതുമാണെന്നും വാഷിങ്ടണ്ണിൽ ഷിയെ സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും സമവായത്തിന്റെതായ പാത സ്വീകരിക്കണമെന്നും ഷി ജിൻപിങ് പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷവും തായ് വാൻ വിഷയവും വ്യാപാരവുമെല്ലാം ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഇറാന് സൈനിക സഹായം നൽകില്ലെന്നും സംഘർഷം പരിഹരിക്കാൻ സഹായിക്കാമെന്നും ഷി ജിൻപിങ് തനിക്ക് ഉറപ്പു നൽകിയതായി ട്രംപ് ഫോക്സ് ന്യൂസ് അഭിമുഖത്തിൽ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന കാര്യത്തിലും ഇറാന് ആണവായുധം ഉണ്ടാകാൻ പാടില്ലെന്ന കാര്യത്തിലും ഇരു രാജ്യങ്ങളും യോജിപ്പ്് പ്രകടിപ്പിച്ചുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ആദ്യദിനത്തിലെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇറാനെതിരെയുളള സൈനിക നടപടി തുടരുമെന്ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതിനിടെ, തായ് വാനിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അപകടകരമായ തലത്തിലേക്ക് നീങ്ങുമെന്ന് ഷി ജിൻപിങ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, പിന്നാലെ, തായ് വാനെ സംബന്ധിച്ച അമേരിക്കൻ നിലപാടിൽ മാറ്റമില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

