കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കി’; CPIM കായംകുളം ഏരിയ കമ്മിറ്റിയിൽ യു പ്രതിഭക്ക് വിമർശനം

ആലപ്പുഴ : സിപിഐഎം കായംകുളം ഏരിയ കമ്മിറ്റിയിൽ യു പ്രതിഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. കെജിഎഫ് എന്ന പേരിൽ പ്രതിഭ ആരാധന കൂട്ടായ്മ ഉണ്ടാക്കിയെന്നും പാർട്ടി വിരുദ്ധരും പുറത്താക്കിയവരും വരെ ആ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നുവെന്നും ഏരിയ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.പാർട്ടിക്കാരുടെ വീട്ടിൽ എത്തിയില്ലെങ്കിലും ലീഗുകാരുടെ വീട്ടിൽ എല്ലാ പരിപാടിക്കും പ്രതിഭ സ്ഥിരമായി എത്തിയെന്നും പത്തുവർഷവും പ്രതിഭ പാർട്ടിയുമായി ബന്ധം പുലർത്തിയില്ലെന്നും വിമർശനം ഉയർന്നു. പാർട്ടി പ്രവർത്തകരെ കണ്ട ഭാവം പോലും വെച്ചില്ല. പാർട്ടിയിലെ സജീവ അംഗങ്ങൾ ഫോൺ വിളിച്ചാൽ ഫോൺ എടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത പോലെയാണ് പ്രതിഭ പ്രവർത്തിച്ചത്. പ്രതിഭ സ്വന്തം പേരിൽ ആരാധക കൂട്ടായ്മ ഉണ്ടാക്കിയെന്നും സാമൂഹികവിരുദ്ധർ ഉൾപ്പെടെ ഈ ഗ്രൂപ്പിൽ അംഗങ്ങൾ ആണെന്നും ഏരിയ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. എം സ്വരാജ് പങ്കെടുക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് യു പ്രതിഭക്ക് എതിരെ രൂക്ഷവിമർശനം ഉയർന്നത്. യു പ്രതിഭയും ഏരിയാ കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.പ്രതിഭക്ക് എതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി കഴിഞ്ഞദിവസം സിപിഐഎം ജില്ലാ സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. കായംകുളത്ത് പാര്‍ട്ടി സഖാക്കള്‍ പണിയെടുക്കുന്നില്ലെന്ന പ്രതിഭയുടെ പ്രതികരണത്തിനെതിരെയാണ് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ രംഗത്തെത്തിയത്. സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തെന്നും തോറ്റു കഴിയുമ്പോള്‍ എന്തും പറയാമെന്നാണോയെന്നും ആര്‍ നാസര്‍ ചോദിച്ചു. ‘ലോക്‌സഭയില്‍ മൂന്നാം സ്ഥാനത്ത് പോയപ്പോഴും ഇവര്‍ തന്നെയല്ലേ എംഎല്‍എ. അപ്പോള്‍ എന്താണ് സംഭവിച്ചത്. ഈഴവ വോട്ടുകള്‍ സാധാരണഗതിയില്‍ പ്രതിഭക്ക് കിട്ടിയിട്ടുണ്ട്. ഈ പ്രാവശ്യം എന്തുകൊണ്ട് വോട്ട് കിട്ടിയില്ല എന്ന് പ്രതിഭ പരിശോധിക്കണം. പ്രതിഭ അതേ സമുദായത്തില്‍ നിന്നുള്ള ആളാണല്ലോ’, ആര്‍ നാസര്‍ പറഞ്ഞു.തങ്ങള്‍ക്ക് ഒപ്പം നിന്ന ജനങ്ങള്‍ തന്നെ തങ്ങള്‍ക്കെതിരെ വോട്ട് ചെയ്‌തെന്നും ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടിയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിയെന്നും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നെന്നും ആര്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു. ഉറപ്പുള്ള വോട്ടുകള്‍ നഷ്ടപ്പെട്ടു. മാറ്റം വരാത്ത വോട്ടുകള്‍ പോലും മാറി. ഗൗരവമായി പരിശോധിക്കുമെന്നും ആര്‍ നാസര്‍ വ്യക്തമാക്കിയിരുന്നു.

