മന്ത്രിപദവിയോ ചീഫ്‌വിപ്പ് പദവിയോ നൽകിയില്ല; കേരള കോൺഗ്രസുമായി ഇടഞ്ഞ് തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട എം.എൽ.എ.യും കേരള കോൺഗ്രസ് നേതാവുമായ തോമസ് ഉണ്ണിയാടൻ പാർട്ടിയുമായി ഇടയുന്നു. മന്ത്രിപദവിയോ ചീഫ്‌വിപ്പ് പദവിയോ നൽകാതെ അവഗണിച്ചുവെന്നാണ് ആക്ഷേപം.
തന്നെ അനുകൂലിക്കുന്നവരെ സംഘടിപ്പിച്ച് ഇന്ന് വൈകുന്നേരം തൃശ്ശൂരിൽ സ്വീകരണയോഗം സംഘടിപ്പിക്കാൻ തോമസ് ഉണ്ണിയാടൻ തീരുമാനിച്ചു. പാർട്ടിക്ക് മുന്നിൽ ശക്തി തെളിയിക്കുകയാണ് തോമസ് ഉണ്ണിയാടൻ ലക്ഷ്യം വയ്ക്കുന്നത്. നിയമസഭാ തെരെഞ്ഞടുപ്പിൽ യുഡിഎഫ് വിജയിച്ചതിന് പിന്നാലെ തോമസ് ഉണ്ണിയാടൻ മന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതിനെ അപ്പാടെ പാർട്ടി അവഗണിച്ചതാണ് വിദ്വേഷത്തിന്റെ പ്രധാന കാരണം
മന്ത്രി പദവിയോ, ചീഫ് വിപ്പ് പദവിയോ നൽകണമെന്ന അഭിപ്രായപ്രകടനങ്ങൾ തോമസ് ഉണ്ണിയാടൻ നടത്തിയിരുന്നു. എന്നാൽ ഈ രണ്ട് പദവിയും മുന്നണി തോമസ് ഉണ്ണിയാടന് നൽകിയില്ല. ഇതിനെതിരെ തോമസ് ഉണ്ണിയാടൻ്റെ സഖ്യം തിരുവനന്തപുരത്തടക്കം പ്രതിഷേധങ്ങൾ തീർത്തിരുന്നു.കുറച്ചു കാലമായി ഉണ്ണിയാടൻ പിണക്കത്തിലായിരുന്നു. ഓഗസ്റ്റ് 30-ന് തൃശ്ശൂരിൽ നടന്ന പാർട്ടി ജില്ലാക്കമ്മിറ്റിയോഗത്തിൽ മുഖ്യപ്രഭാഷകനായി പേരു വെച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. യോഗം ഉദ്ഘാടനംചെയ്ത പാർട്ടി സംഘടനാ ജനറൽസെക്രട്ടറി ജോയി അബ്രഹാം, ഉണ്ണിയാടനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസുമായും ഉണ്ണിയാടൻ നല്ല ബന്ധത്തിലല്ല. ഉണ്ണിയാടൻ പാർട്ടിക്കു കീഴ്‌പ്പെട്ടു നിൽക്കുന്നില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പരാതി. തൃശ്ശൂരിൽനിന്നുള്ള സംസ്ഥാന വൈസ്ചെയർമാൻ എം.പി. പോളി, ഉന്നതാധികാരസമിതിയംഗം ജോസ് തുടങ്ങിയവരും അദ്ദേഹത്തിന്റെ പക്ഷത്തല്ല.

