March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 13, 2026

കണ്ടാൽ ക്യൂട്ട്, തൊട്ടാൽ പണി കിട്ടും, ബ്ലൂ ഡ്രാഗണുകൾ തീരത്ത്, ബീച്ചിലിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

SHARE

ചെന്നൈ: തമിഴ്നാട്ടിലെ ബെസന്ത് നഗർ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി സമുദ്ര ഗവേഷകർ. കാണുമ്പോൾ ആകർഷമായ വിഷമുള്ള ഒരു കടൽ ജീവിയേക്കുറിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ബ്ലൂ ഡ്രാഗണ്‍സ് എന്ന കടൽ പുഴുക്കളെക്കുറിച്ചാണ് മുന്നറിയിപ്പ്. ഗ്ലോക്കസ് അറ്റ്ലാന്‍റിക്കസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ നീല ഡ്രാഗണുകളുടെ കുത്തേൽക്കുന്നത് കുട്ടികൾക്കും പ്രായമായവരിലും ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.സാധാരണ ഗതിയിൽ പുറം കടലില്‍ കാണാറുള്ള ഇവയെ അടുത്തിടെയാണ് ബെസന്ത് നഗറിലെ കടൽത്തീരത്ത് കണ്ടെത്തിയത്. കൊടുങ്കാറ്റോ, കനത്ത മഴ തുടങ്ങിയ പ്രതിഭാസങ്ങളേ തുടർന്നാവാം ഇവ കടൽ തീരത്തേക്ക് എത്തിയതെന്നാണ് നിരീക്ഷണം. ഗുരുതരമായ വിഷമുള്ള ഇവയുടെ കുത്തേൽക്കുന്നത് മാരകമായ വേദനയ്ക്കും മറ്റ് ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. എന്‍വയോണ്‍മെന്റ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ ശ്രീവത്സന്‍ റാംകുമാറാണ് തീരമേഖലയില്‍ നില ഡ്രാഗണുകളെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് അന്‍പതോളം നീല ഡ്രാഗണുകളെ ബെസന്ത് നഗറിലെ തകർന്ന പാലത്തിന് സമീപത്തായി കണ്ടെത്തിയത്. ഭൂരിഭാഗം നീല ഡ്രാഗണുകൾ ജീവനോട് കൂടിയവയാണെന്നാണ് ശ്രീവത്സന്‍ റാംകുമാർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്.

ഇതിന് പിന്നാലെ മൃഗാവകാശ പ്രവർത്തകനായ ശ്രവൺ കൃഷ്ണൻ ഇവയെ അഡയാർ ഭാഗത്ത് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് ഇവയെ കണ്ടെത്തിയത്. സമുദ്ര ജലത്തിൽ തലകീഴായി കിടക്കുന്ന ഇവയുടെ ചലനത്തിന് സഹായിക്കുന്നത് സമുദ്രജല പ്രവാഹങ്ങളാണ്. പൂർണ വളർച്ചയെത്തിയ നീല ഡ്രാഗണ് ശരാശരി 3 സെന്റിമീറ്റർ വരെയാണ് നീളമുണ്ടാകുക. അനുകൂല കാലാവസ്ഥയിൽ ഒരു വർഷത്തോളമാണ് ഇവയുടെ ആയുർ ദൈർഘ്യം. ഇവ ഇരകളാക്കുന്ന ചെറുജീവികളായ പോർച്ചുഗീസ് മെന്‍ ഓഫ് വാർ എന്നിവയടക്കമുള്ളവയാണ് നീല ഡ്രാഗണുകൾക്ക് വിഷം നൽകുന്നത്.

കുത്തേറ്റ ഭാഗത്ത് അതികഠിനമായ വേദന, തലകറക്കം, ഛർദി, അലർജി, ചുവന്ന് തടിക്കൽ, തൊലിപ്പുറത്ത് പോളപ്പുകളുണ്ടാകുക, ശരീരം കറുത്ത് തടിക്കുക അടക്കമുള്ളവ ഇവയുടെ കുത്തേൽക്കുമ്പോൾ അനുഭവപ്പെടാറുണ്ട്. സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞനായിരുന്ന ജോ ജെ ഇവയെ നേരത്തെ കോവളം തീരത്തിന് കണ്ടെത്തിയിരുന്നു. കടലിലിറങ്ങുന്നവർ ഇവയെ തൊടാന്‍ ശ്രമിക്കരുതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. കടുത്ത ചൂട് അതിജീവിക്കാന്‍ ഇവയ്ക്ക് സാധ്യതകളില്ലെന്നും അതിനാൽ തന്നെ ഇവ ഏറെക്കാലം ചെന്നൈ തീരത്ത് കാണില്ലെന്നുമാണ് ഗവേഷകർ വ്യക്തമാക്കുന്നത്.