അമീബിക് മസ്തിഷ്‌ക ജ്വരം; പായല്‍ പിടിച്ചതോ, മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണമെന്ന് ആരോഗ്യവകുപ്പ്

1 min read
SHARE

തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പായലുള്ളതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം. മലിന ജലത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളില്‍ കുളിക്കുന്നവര്‍ക്ക് തീവ്ര തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. രോഗബാധിതനായി ഒരാള്‍ മരണപ്പെട്ടതിനു പുറമേ മറ്റ് 3 പേര്‍ക്ക് കൂടി രോഗബാധ നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത് ഏറെ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖ രാജ്യത്തുതന്നെ ആദ്യമായി അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. ഈ മാര്‍ഗരേഖ അനുസരിച്ചായിരിക്കും ഇനി ചികിത്സ. കൂടാതെ രോഗബാധ സംബന്ധിച്ച അവബോധം ശക്തമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.