August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 6, 2026

താരസംഘടനയില്‍ വീണ്ടും തര്‍ക്കം; ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരുവിഭാഗം താരങ്ങള്‍

SHARE

കൊച്ചി: താരസംഘടന അമ്മയില്‍ ശ്വോതാ മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്ത്. ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍ പ്രവര്‍ത്തനം നടത്താന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂരിഭാഗം താരങ്ങളും കിറ്റ് വാങ്ങാന്‍ തയ്യാറായില്ല. രമേഷ് പിഷാരടിയുടെ കമ്മിറ്റിക്ക് തുടരാനാകില്ലെന്ന് മാത്രമാണ് കോടതി ഉത്തരവെന്നും താരങ്ങള്‍ പറയുന്നു. വീണ്ടും പ്രവര്‍ത്തനം സജീവമാക്കാന്‍ ശ്വേതാ മേനോന്‍ കമ്മിറ്റി ശ്രമിക്കുന്നതിനിടെയാണ് വിവാദം കനക്കുന്നത്. വനിതാ താരങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പായ ‘പെണ്‍മക്കള്‍’ ഗ്രൂപ്പിലെ ചില അംഗങ്ങളാണ് ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി രംഗത്ത് വന്നിരിക്കുന്നത്. ഓണക്കിറ്റ് നല്‍കുന്നതില്‍ വലിയ പ്രതിഷേധം ആണ് ഇവര്‍ ഉയര്‍ത്തുന്നത്. ചുരുക്കം ആളുകള്‍ മാത്രമാണ് ഓണക്കിറ്റ് വാങ്ങാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്. രമേഷ് പിഷാരടിയുടെ അഡ്‌ഹോക്ക് കമ്മിറ്റി തുടരരുതെന്ന് കോടതി പറഞ്ഞതില്‍ ശ്വോതാ മേനോന്‍ കമ്മിറ്റിക്ക് ഭരണം തുടരാം എന്ന അര്‍ത്ഥമില്ലെന്നാണ് താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് 11നാണ് താര സംഘനയുടെ ഭരണം ആര്‍ക്ക് എന്നതില്‍ കേസ് കോടതി പരിഗണിക്കുന്നത്. അതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രജിസ്ട്രാറെ സമീപിച്ചിരുന്നു. അമ്മ ജനറല്‍ ബോഡിയ്ക്ക് ശേഷമായിരുന്നു ശ്വേതാ മേനോന്‍ പ്രസിഡന്റായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിക്കുന്നത്. പിന്നാലെയാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക്ക് കമ്മിറ്റി അധികാരമേറ്റെടുക്കുന്നത്. എന്നാല്‍ മുന്‍ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തത് പ്രതിസന്ധിയായി. അതിനിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി ചട്ട വിരുദ്ധമാണെന്ന് കാട്ടി ശ്വേതാ മേനോന്‍ കോടതിയെ സമീപിക്കുന്നത്. ജനറല്‍ ബോഡിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ നിരപരാധിത്വം തെളിയിച്ചിട്ടെ പടിയിറങ്ങൂ എന്നായിരുന്നു നിലപാട്. ചട്ടം പരിഗണിച്ച കോടതി ശ്വേതാ മേനോന്‍ ജനറല്‍ സെക്രട്ടറിയായ പഴയ കമ്മിറ്റിക്ക് തന്നെ തിരഞ്ഞെടുപ്പ് വരെ തുടരാമെന്ന് ഉത്തരവിടുകയായിരുന്നു. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് പിഷാരടി രാജിവെച്ചിരുന്നു. താരസംഘടനയിലെ തമ്മിലടി രൂക്ഷമായതിന് പിന്നാലെ രാജി വെക്കുന്നതായി അറിയിച്ച് അഡ്‌ഹോക് കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റി നിയമയുദ്ധത്തിനില്ലെന്നാണ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നത്. മുന്‍ കമ്മിറ്റിയുടെ കയ്യില്‍ നിന്നും വാങ്ങിയ അധികാരങ്ങള്‍ തിരികെ നല്‍കിയതായും അറിയിച്ചിരുന്നു. താക്കോലുകള്‍, വൈഫൈ പാസ്സ്വേര്‍ഡ്, ഇമെയില്‍ പാസ്സ്വേര്‍ഡ്, രേഖകള്‍ എന്നിവ തിരികെ നല്‍കിയെന്നാണ് അറിയിച്ചിരുന്നത്. അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെ വിളിച്ചുവരുത്തി തിരികെ കൈമാറുകയായിരുന്നു. കോടതി ഇടപെടലില്‍ ജനറല്‍ ബോഡി അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്നായിരുന്നു അഡ്‌ഹോക്ക് കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായം.