കോഴിക്കോട് തിരുവമ്പാടി മുസ്ലിം ലീഗില്‍ വീണ്ടും പൊട്ടിത്തെറി; പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് പ്രവര്‍ത്തകര്‍

1 min read
SHARE

കോഴിക്കോട് തിരുവമ്പാടി മുസ്ലിം ലീഗില്‍ വീണ്ടും പൊട്ടിത്തെറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി സിപി ചെറിയ മുഹമ്മദ് തോല്‍ക്കാന്‍ കാരണം, നിലവിലെ ലീഗിന്റെ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സികെ കാസിമെന്ന് വിമത വിഭാഗം. വിഭാഗീയത ആരോപിച്ച്, പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നാലുപേരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 25 ഓളം ലീഗ് പ്രവര്‍ത്തകര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു.

പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച്, ലീഗ് നേതാവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എ അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് പുന്നക്കലില്‍ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ അടക്കം നാല് പേരെ സസ്‌പെന്റ് ചെയ്തിരുന്നു. തിരുവമ്പാടിയില്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നത്, നിയോജക മണ്ഡലം പ്രസിഡന്റ് സികെ കാസിമാണെന്നാണ് വിമത പക്ഷത്തിന്റെ പ്രധാന ആരോപണം.

കഴിഞ്ഞ തിരുവമ്പാടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായ സിപി ചെറിയ മുഹമ്മദിനെ തോല്‍പ്പിക്കാന്‍ ചരട് വലിച്ചത് സികെ കാസിമും, തിരുവമ്പാടി ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പിജി മുഹമ്മദുമെന്നാണ് ആരോപണം.തദ്ദേശ തെരഞ്ഞെടുപ്പില്‍, പിജി മുഹമ്മദിന്റെ വാര്‍ഡില്‍, കോണി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെന്നും, പകരം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയതെന്നും വിമതവിഭാഗത്തിന് പരാതിയുണ്ട്. കഴിഞ്ഞദിവസം രാത്രിയിലാണ് പുല്ലൂരാംപ്പാറയിലുള്ള ലീഗ് ഹൗസില്‍ വിമത വിഭാഗം യോഗം ചേര്‍ന്നത്. ഇതിനുശേഷമാണ്, പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് 25 ലീഗ് പ്രവര്‍ത്തകര്‍ രാജിവച്ചത്