സൈനിക ക്യാമ്പിന് സമീപം ആക്രമണം; രാജസ്ഥാനിൽ മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു
1 min read

രാജസ്ഥാനിൽ സിനിമാ ഷൂട്ടിംഗ് നിർത്തിവെച്ചു. ഗോളം എന്ന ചിത്രത്തിന്റെ സംവിധായകൻ സംജാദിന്റെ പുതിയ സിനിമയായ ഹാഫിന്റെ ചിത്രീകരണം ആണ് നിർത്തിവച്ചത്. മലയാളികൾ ഉൾപ്പെടെ 120 പേരടങ്ങുന്ന സംഘം നിലവിൽ ജയ് സാൽമീറിൽ ആണ്. സംഘം അഹമ്മദാബാദ് വഴി തിരികെ മടങ്ങും. എല്ലാവരും സുരക്ഷിതരെന്ന് സംഘാംഗങ്ങൾ അറിയിച്ചു.
ഹാഫ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സംഘം രാജസ്ഥാനിലേക്ക് പോയത്. സൈനിക ക്യാമ്പിന് സമീപമായിരുന്നു ചിത്രീകരണം. ഇവിടെ ആക്രമണം നടന്നതായി സംഘാംഗങ്ങൾ പറഞ്ഞു. അവർ പകർത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ബ്ലെസ്സി–മോഹൻലാൽ ചിത്രമായ ‘പ്രണയം’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ നിർമ്മിച്ച ഫ്രാഗ്രനന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻസജീവും, സജീവുമാണ് ഈ ‘ഹാഫ്’ നിർമ്മിക്കുന്നത്. വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് നൂറ്റിയമ്പതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാൽമീറിലാണ് പ്ലാൻ ചെയ്തിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിലാണ് പിന്നിടുള്ള പ്രധാന ചിത്രീകരണം.
