വായനാ വസന്തം തീര്‍ക്കാൻ മണ്‍വീട് നിര്‍മ്മിച്ച് കുട്ടികള്‍; പൊളിയാണ് കണ്ണൂരിലെ സൗത്ത് നരവൂര്‍ എല്‍.പി സ്കൂള്‍
1 min read

കണ്ണൂർ : ഏകാഗ്രമായ വായനയ്ക്ക് തണുപ്പോകാൻ മണ്‍വീട് ഒരുക്കിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ എല്‍.പി സ്കൂള്‍ വിദ്യാർത്ഥികള്‍.
പോയകാലത്തെ പ്രകൃതിയോട് ഇണങ്ങിയ വീടിൻ്റെ മാതൃക അധ്യാപകരുടെ സഹായത്തോടെയാണ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്ബ് നരവൂർ സൗത്ത് എല്‍.പി സ്കൂളിലെ വിദ്യാർത്ഥികള്‍ ഒരുക്കിയത്. വീടിൻ്റെ തറയൊരുക്കല്‍ മുതല്‍ മേല്‍ക്കൂര വരെ നിർമിച്ചത് കുഞ്ഞു കൈകള്‍ കൊണ്ടുതന്നെയായിരുന്നു.
അരിച്ചെടുത്ത മണ്ണ്, കുമ്മായം എന്നിവ കുളിർമാവിൻ്റെ ഇല ചാലിച്ച വെള്ളത്താൻ കുഴച്ചാണ് വീടിൻ്റെ ഭിത്തി നിർമ്മിച്ചത്. വൈക്കോല്‍ മേഞ്ഞ് മേല്‍ക്കൂരയും മുള ഉപയോഗിച്ചു തൂണുകളും നിർമ്മിച്ചു. തറയില്‍ ചാണകം മെഴുകിയപ്പോള്‍ പൂർണ്ണമായും പ്രകൃതി സൗഹൃദമായി. തുറന്ന വായനശാലയായി ഇറയവും ആർട്ട് ഗ്യാലറിയായി മണ്‍ വീടിൻ്റെ ഉള്‍വശവും ഒരുക്കിയിട്ടുണ്ട്. ഒഴിവു വേളകളില്‍ വായിക്കാനാണ് മണ്‍വീട് കുട്ടികള്‍ ഒരുക്കിയത്.
വീട്ടിനകത്തും പുറത്തും മുളകൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻവശത്ത് കാളവണ്ടിയുടെ മാതൃകയും ചിത്ര ചുമരുകളും മണ്‍വീടിന് പ്രത്യേക ചാരുത നല്‍കുന്നതാണ്. സ്കൂള്‍ കോംപൗണ്ടില്‍ നിർമ്മിച്ച വീട്ടിന് ലാൻഡ്സ്കേപ്പായി മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും കൊച്ചുകുളവും മത്സ്യങ്ങളുമായതോടെ മണ്‍ വീട് ബ്യുട്ടിഫുളായി മാറി. പ്രശസ്ത ശില്‍പ്പി വത്സൻകൂർമ്മകൊല്ലേരിയാണ് മണ്‍വീട് ഉത്സവാനന്തരീക്ഷത്തില്‍ ഉദ്ഘാടനം ചെയ്യാനെത്തിയത്.
പഴയ കാല വീട് നിർമ്മാണത്തിൻ്റെ പാഠങ്ങള്‍ നിർമ്മിച്ച് സ്വന്തം അനുഭവത്തില്‍ പഠിക്കുകയായിരുന്നു കുട്ടികള്‍ ‘മണ്‍ വീടിൻ്റെ നിർമ്മാണമെന്ന ആശയം ഹെഡ്മാസ്റ്റർ പി.വി ദിജേഷ് പറഞ്ഞപ്പോള്‍ കുട്ടികളത് ആവേശത്തോടെ സ്വീകരിക്കുകയായിരുന്നു. പിൻതുണയുമായി അധ്യാപകരായ കെ.ദിപിൻ, സി.റജിൻ. വി.രഗില,എ.കെ യജുഷ, എ.കെ.രഗിന, സ്വാതി സനേഷ്,ധനിത കൃഷ്ണകുമാർ എന്നിവരും എത്തിയതോടെ സംഗതി കളറായി മാറി. ഒഴിവു വേളകളിലാണ് കുട്ടികളും അധ്യാപകരുമടങ്ങുന്ന സംഘം വീട് നിർമ്മാണത്തിലേർപ്പെട്ടത്.
കുട്ടികളുടെ രക്ഷിതാക്കളും ഇവർക്കൊപ്പം ചേർന്നതോടെ സ്വപ്ന സാക്ഷാത്കാരമായ മണ്‍ വീട് അതിവേഗം പൂർത്തിയാവുകയായിരുന്നു. കണ്ണൂർ ജില്ലയില്‍ വിദ്യാർത്ഥികള്‍ വായനക്കായി ഒരുക്കിയ മണ്‍ വീട് ആദ്യത്തേതാണ്. നിരവധിയാളുകളാണ് കുട്ടികളുണ്ടാക്കിയ വീട് കാണാനെത്തുന്നത്.
