ആറാം ദിവസവും ആശങ്ക; കുപ്പത്ത് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

1 min read
SHARE

ദേശീയപാത നിര്‍മാണം നടക്കുന്ന കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ മുകള്‍ ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. സര്‍വീസ് റോഡിലുണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മണ്ണിനൊപ്പം താഴേക്ക് താഴ്ന്നു. മണ്ണിടിച്ചില്‍ തടയാന്‍ ദേശീയപാത അതോറിറ്റി നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടില്ല. ഗതാഗതവും പുനഃപിക്കാനായില്ല.

ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. വീടുകളിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത് തടയാന്‍ ഉടന്‍ ഡ്രൈനേജ് സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായത് കൊണ്ടാണ് പ്രശ്‌ന പരിഹാരം വൈകുന്നത്. നാട്ടുകാരുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കും. വിദഗ്ധ സംഘം വീണ്ടും കുപ്പത്ത് എത്തി പരിശോധന നടത്തും – കളക്ടര്‍ വ്യക്തമാക്കി.

നേരത്തെ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരത്തിന് നല്‍കിയ അവസാന തീയതി ഇന്നാണ്. കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.

അതേസമയം, ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗത്ത് 10 മീറ്റര്‍ നീളത്തില്‍ വിള്ളല്‍ കണ്ടെത്തി. മഴ ശക്തമായാല്‍ വിള്ളല്‍ കൂടാനാണ് സാധ്യത.മൂത്തകുന്നം കുര്യാപള്ളി റോഡിന് സമീപം ദേശീയപാതയുടെ ഭാഗംമായി നിര്‍മിച്ച സംരക്ഷണ ഭിത്തിയില്‍ വിള്ളല്‍ കണ്ടെത്തി.