ഡൽഹിക്ക് വനിതാ മുഖ്യമന്ത്രി; അരവിന്ദ് കെജ്രിവാളിന് പിൻഗാമി അതിഷി.

1 min read
SHARE

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ആംആദ്മി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ കണ്ട് അരവിന്ദ് കെജ്‌രിവാൾ രാജി സമർപ്പിക്കും.അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കെജ്രിവാൾ തന്റെ ചുമതകൾ ഏൽപ്പിച്ചത് അതിഷിയെ ആയിരുന്നു. മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു. വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി സുപ്രധാനമായ പത്തോളം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

 

അരവിന്ദ് കെജ്രിവാളിന് തന്റെ പകരക്കാരിയായി പലപ്പോഴും കണ്ടിരുന്നത് അതിഷിയെയായിരുന്നു. കെജ്രിവാൾ‌ ജയിലിലായിരുന്നപ്പോഴും ഡൽഹിയിലെ ഭരണം സുഗമമായി പോയിരുന്നത് അതിഷി വഴിയെയായിരുന്നു. ഇതോടെയാണ് എല്ലാവരും അതിഷി എന്ന പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചത്. ഡൽഹിയിൽ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രിപദത്തിൽ എത്തുന്ന വനിതയായി മാറുകയാണ് അതിഷി.