കുടകിൽ കുളിയ്ക്കുന്നതിനിടെ ആനകളുടെ ഏറ്റുമുട്ടൽ; ഇടയിലേക്ക് വീണ വിനോദസഞ്ചാരിയായ യുവതി ചവിട്ടേറ്റ് മരിച്ചു.

കർണാടകയിലെ കുടകിൽ രണ്ട് ആനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വിനോദസഞ്ചാരിയായ യുവതി ചവിട്ടേറ്റ് മരിച്ചു. ചെന്നൈ സ്വദേശിയായ ജ്യുനേഷ് (33) എന്ന യുവതിയാണ് ദാരുണമായി മരിച്ചത്. ദുബാരെ ആനത്താവളത്തിൽ വെച്ചായിരുന്നു സംഭവം.
കാവേരി നദിയിൽ ആനകളെ കുളിപ്പിക്കുന്നത് കാണുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിസ്തരിച്ചുള്ള കുളിയ്ക്കിടെ കാഞ്ചൻ, മാർത്താണ്ഡ എന്നീ ആനകൾ തമ്മിൽ പെട്ടെന്ന് ഏറ്റുമുട്ടുകയായിരുന്നു. ആനകളെ നിയന്ത്രിക്കാൻ പാപ്പാന്മാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറ്റുമുട്ടലിനിടെ നിയന്ത്രണം തെറ്റിയ മാർത്താണ്ഡ എന്ന ആന യുവതിയുടെ മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ ആന യുവതിയെ ചവിട്ടുകയും ചെയ്തു.യുവതിയുടെ മരണത്തിൽ കർണാടക വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മെരുക്കിയ ആനകളാണെങ്കിൽ പോലും മൃഗങ്ങളുടെ പെരുമാറ്റം എപ്പോഴും പ്രവചിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ അടുത്ത് പോകുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹം അധികൃതർക്ക് നിർദ്ദേശം നൽകി. ആനകളെ സ്പർശിക്കുന്നതും ഫോട്ടോ എടുക്കാൻ അടുത്ത് നിൽക്കുന്നതും ഭക്ഷണം നൽകുന്നതും ഇനി മുതൽ കർശനമായി തടയും. വിനോദസഞ്ചാരികൾ വന്യമൃഗങ്ങളിൽ നിന്ന് എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

