ഗുവാഹത്തി ടെസ്റ്റ്: നിർണായക പോരാട്ടത്തിൽ ടോസ് ഇന്ത്യയെ കൈവിട്ടു, ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്

നിർണായകമായ ഗുവാഹത്തി ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുത്തു. ചുവന്ന മണ്ണിൽ നിർമിതമായ ബാരസ്പരയിലെ പിച്ച് അവസാന രണ്ടു ദിവസം സ്പിൻ ബൗളിങ്ങിനെ തുണക്കും എന്ന പ്രവചനങ്ങൾക്കിടയിൽ ടോസ് നേട്ടം നിർണായകമായേക്കും. ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ പടുത്തുയർത്തി നാലാം ഇന്നിങ്സിൽ ബാറ്റ് ചെയ്യേണ്ടി വരുന്ന ഇന്ത്യയെ സമ്മർദ്ദത്തിൽ ആക്കുകയായിരിക്കും ലോക ചാമ്പ്യന്മാരുടെ ഉദ്ദേശ്യം.
രണ്ടു പ്രധാന മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ കളത്തിൽ ഇറങ്ങിയത്. പരുക്കേറ്റ ക്യാപ്ഷൻ ഗില്ലിനു പകരക്കാരനായി റിഷാബ് പന്ത് നയിക്കുന്ന ടീമിൽ ഇടങ്കയ്യൻ ബാറ്റ്സ്മാൻ സായി സുദർശൻ എത്തിയപ്പോൾ, പിച്ചിലെ പെയ്സും ബൗൺസും മുതലെടുക്കാൻ സ്പിന്നർ അക്ഷർ പട്ടേലിന് പകരം ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഢിയും ഇടം നേടി. അതേസമയം കൊൽക്കത്ത ടെസ്റ്റ് ജയിച്ച ടീമിന്റെ ഭാഗമായിരുന്ന കോർബിൻ ബോഷിനു പകരം സെനുരൻ മുത്തുസാമിയെ ടീമിൽ ഉൾപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർക്ക് മുന്നിൽ അടിതെറ്റിയ ഇന്ത്യക്കും കോച്ച് ഗൗതം ഗംഭീറിനും ഇന്നത്തെ മത്സരം നിർണ്ണായകമാണ്. വിജയത്തിൽ കുറഞ്ഞതൊന്നും സ്വന്തം മണ്ണിൽ പരമ്പര തോൽവി എന്ന നാണക്കേടിൽ നിന്നും ഇന്ത്യയെ രക്ഷിക്കില്ല എന്ന ബോധ്യം ടീമിന് ഉണ്ട്. ഒരിടവേളക്ക് ശേഷം ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പന്തിനെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റൻസി എന്ന അധിക ഉത്തരവാദിത്തം ഒരു മികച്ച അവസരം കൂടി ആണ്. എന്നാൽ മറു വശത്തു ലോക കപ്പ് കിരീടത്തിനു പിന്നാലെ ഇന്ത്യയിൽ പരമ്പര ജയം എന്ന നേട്ടത്തിന് അരുകിൽ നിൽക്കുകയാണ് ബാവുമായും കൂട്ടരും.ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, വാഷിങ്ടൺ സുന്ദർ ,സായ് സുദർശൻ, ധ്രുവ് ജുറേൽ, ഋഷഭ് പന്ത് , നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– എയ്ഡൻ മാർക്രം, റയാൻ റിക്കിൾട്ടൻ, വിയാൻ മുൾഡർ, ടോണി ഡെ സോർസി,ടെംബ ബാവുമ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെരെയ്ൻ, മാർകോ യാന്സൻ, സെനുരൻ മുത്തുസാമി, സിമോൺ ഹാർമർ, കേശവ് മഹാരാജ്.

