നിലമ്പൂരിൽ ഹിന്ദു മുസ്‌ലിം വികാരമുണ്ടായി, ജയിച്ചത് ലീഗ്’; വീണ്ടും വർഗീയ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

1 min read
SHARE

ആലപ്പുഴ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കെ വീണ്ടും വർഗീയ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ ഹിന്ദു മുസ്‌ലിം വികാരമുണ്ടായി. നിലമ്പൂരിൽ കണ്ടത് മുസ്ലിം ലീഗിന്റെ വിജയമാണ്, അവിടെ ഉയരുന്നത് ലീഗിന്റെ കൊടികളാണ് എന്നും ലീഗ് യുഡിഎഫിനെ ഹൈജാക് ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വരാജ് മികച്ച പ്രകടനം കാഴ്ചവച്ചു. അഭിമാനകരമായ വോട്ട് നേടാൻ സാധിച്ചു. ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്നും ഹിന്ദു വോട്ടുകൾ എൽഡിഎഫിന് ലഭിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അൻവർ അവഗണിക്കാനാവാത്ത ശക്തിയായി എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.നേരത്തെയും ഹിന്ദു നോട്ടുകൾ സ്വരാജിന് ലഭിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. അൻവർ ഒരു ഫാക്ടറാകുമെന്നും 25000 വോട്ടുകൾ പിടിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് നിലമ്പൂർ എസ്എന്‍ഡിപി യോഗം യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിൽ വെള്ളാപ്പള്ളി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്. ‘നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മള്‍. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുട്ടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ’, വെള്ളാപ്പള്ളി പറഞ്ഞിരുന്നു. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ടെങ്കിലും ബാക്കിയെന്തിലാണ് പ്രാതിനിധ്യമെന്നുമാണ് വെള്ളാപ്പള്ളി ചോദിച്ചിരുന്നു.