ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരിഗണനയിൽ

പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയിലെത്തിയാൽ, രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്നതാണ് പരിഗണനയിൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ളത് മുഖ്യമന്ത്രിയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മാറ്റം ഉണ്ടാകുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിർണായകമായ അടുത്ത ചർച്ചയിലേക്ക് കടക്കുകയാണ് കോൺഗ്രസും യുഡിഎഫും. മുഖ്യമന്ത്രി അടക്കം 12 പേരാകും കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിൽ ഉണ്ടാവുക.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ,പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം വിൻസന്റ്, എൻ ശക്തൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ പേരുകൾക്കാണ് സാധ്യത പട്ടികയിൽ മുൻതൂക്കം. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ വകുപ്പുകളെ സംബന്ധിച്ച് ഇപ്പോഴും യുഡിഎഫിനുള്ളിൽ ആശയക്കുഴപ്പം തുടരുന്നുണ്ട്.

