വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു’; ജീവനൊടുക്കാൻ ശ്രമിച്ച് യുവതി; സിപിഐഎം നേതാവിനെതിരെ പരാതി.

SHARE

പത്തനംതിട്ട: സിപിഐഎം യുവനേതാവിനെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ അലന്‍ മാത്യുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

വിവാഹമോചിതയായ യുവതിയും അലനും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പല തവണ വിവിധ ഇടങ്ങളില്‍ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

2024 ജൂണ്‍ മാസത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടുവരുമ്പോഴും തിരിച്ച് കൊണ്ട് ചെന്ന് ആക്കുമ്പോഴും കാറില്‍ വെച്ച് പീഡിപ്പിച്ചു. 2025 മെയ് 18ന് കൊച്ചിയിലെ ഹെറിറ്റേജ് ഹോമിലും, 2025 ജൂലൈ എട്ടിന് വാഗമണ്ണിലെ റിസോര്‍ട്ടിലും 2026 ജനുവരി ഒന്നിന് കോട്ടയം ചങ്ങനാശ്ശേരി റൂട്ടിലെ റസ്റ്ററന്റില്‍ വെച്ചും പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. തന്നെ ഗര്‍ഭിണിയാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. അലന്‍ മാത്യുവിനെതിരെ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിപിഐഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ അലന്‍ മാത്യുവിനെതിരെ പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എല്ലാ നേതൃസ്ഥാനങ്ങളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും നീക്കം ചെയ്തതായി സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഈ പരാതി ഉയര്‍ന്നത് എല്‍ഡിഎഫിനെ ആശങ്കയിലാക്കിയിട്ടുണ്ട്.