കെപിസിസി ബാധ്യത ഏറ്റെടുത്തില്ലെങ്കിൽ സിപിഐഎം അത് ചെയ്യും’; എൻഎം വിജയന്‍റെ കുടുംബത്തെ സന്ദർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ
1 min read

അത്മഹത്യ ചെയ്ത എൻഎം വിജയന്‍റെ കുടുംബത്തിന്‍റെ ബാധ്യത കെപിസിസി ഏറ്റെടുത്തില്ലെങ്കിൽ സിപിഐഎം ബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എൻഎം വിജയന്റെ വീട് സന്ദർശിച്ച ശേഷം പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നടത്തുന്ന സമരമല്ല ഇതെന്നും മാനുഷികമായ സമരമാണ് സിപിഐഎം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2 കോടി പത്ത് ലക്ഷത്തിലധികം എൻഎം വിജയന് ബാധ്യതയുണ്ട്. ഇത്രയുമൊക്കെ നടന്നിട്ടും കോൺഗ്രസ് നേതൃത്വം ആ കുടുംബത്തെ വിടാതെ ആക്ഷേപിക്കുന്ന സാഹചര്യമാണ്. 7 വർഷമായി ഡിസിസി ട്രഷററായ എൻഎം വിജയന്‍റെ മകനെ പിരിച്ച് വിട്ട് മറ്റൊരു നിയമനത്തിന് ഐസി ബാലകൃഷ്ണൻ പണം വാങ്ങി ശുപാർശ നൽകി. കെപിസിസി പ്രസിഡന്‍റ് അന്തവും കുന്തവുമില്ലാത്ത കുടുംബമെന്ന് ആക്ഷേപിച്ചു.
മരിച്ച വിജയന്‍റെ കുടുംബം ഭീഷണിപ്പെടുത്തിയെന്ന് വിഡി സതീശനും രേഖകൾ കള്ളമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. ഇതാണ് കോൺഗ്രസിന്‍റെ മൂന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ വാദങ്ങളെന്നും അദ്ദേഹം പറഞ്ഞു. കുടുംബം എന്തെങ്കിലും ആവശ്യപ്പെട്ടിട്ടില്ല. ഐസി ബാലകൃഷ്ണന് പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത സ്ഥിതിയാണിപ്പോൾ. കൊലപാതകികളെ സംരക്ഷിക്ക് പാർട്ടിയാണ് കോൺഗ്രസ്; അവർക്ക് ഇതിൽ പുതുമയില്ല. ഇതുവരെ കെപിസിസി നേതാക്കൾ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
പിവി അൻവർ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. അൻവറിന്‍റെ കാര്യത്തിൽ ഒന്നും പറയാനില്ല. അതൊക്കെ ഞങ്ങൾ പണ്ടേ വിട്ടതാണെന്നും അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്നമേ അല്ലെന്നും ഒരു തരത്തിലും ഞങ്ങളെ ബാധിക്കില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
