കശ്മീർ രക്തസാക്ഷി ദിനത്തിൽ നേതാക്കളെ വീട്ടുതടങ്കലിലാക്കിയ സംഭവം; മതിൽ ചാടിക്കടന്ന് രക്തസാക്ഷികളുടെ ശവകുടീരം സന്ദർശിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
1 min read

കശ്മീർ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിലാക്കിയതിന് പിന്നാലെ രക്തസാക്ഷികളുടെ ശവകുടീരത്തിന്റെ മതിൽ ചാടിക്കടന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശ്രീനഗറിലെ നൗഹട്ടയിൽ പുഷ്പാർച്ചന നടത്താനെത്തിയ മുഖ്യമന്ത്രിയെ സുരക്ഷാസേന തടഞ്ഞതിൽ പ്രതിഷേധിച്ചാണ് മതിൽ ചാടിയുള്ള നാടകീയ നീക്കങ്ങൾ. ഇന്ത്യ സ്വതന്ത്ര രാജ്യമാണെന്നും തങ്ങൾ ആരുടെയും അടിമയല്ലെന്നും ഒമർ അബ്ദുള്ള പ്രതികരിച്ചു.
1931 ജൂലൈ 13 ലെ കശ്മീർ രക്തസാക്ഷികളുടെ ശവകുടീരം സന്ദർശിക്കുന്നതിനെ വിലക്കിയാണ് മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കേന്ദ്രസർക്കാർ വീട്ടുതടങ്കലിലാക്കിയത്. തുടർന്ന് ശവകുടീരത്തിൽ ഇന്ന് പുഷ്പാർച്ചന നടത്താൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശ്രീനഗറിലെ നൗഹട്ടയിലെത്തി. എന്നാൽ സുരക്ഷാസേന മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യുകയും പ്രവേശനം തടയുകയും ചെയ്തു.
തുടർന്ന് പ്രതിഷേധസൂചകമായി ഒമർ അബ്ദുള്ള മതിൽ ചാടിക്കടക്കുകയായിരുന്നു.സുരക്ഷാസേനയെ മറികടന്ന് ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. എന്നാൽ സൈന്യത്തെ ഉപയോഗിച്ചുള്ള കേന്ദ്രസർക്കാർ നടപടിയിൽ കടുത്ത വിമർശനം മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉയർത്തി. തങ്ങൾ ആരുടെയും അടിമകൾ അല്ലെന്നും, ഇതൊരു സ്വതന്ത്ര രാജ്യമാണെന്നും അമർ അബ്ദുള്ള തുറന്നടിച്ചു. കുൽഗാം എംഎൽഎയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി ഉൾപ്പെടെയുള്ള നേതാക്കളുടെ വീടിന്റെ ഗേറ്റ് ചങ്ങലകൾ കൊണ്ട് പൂട്ടിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പൂട്ടിയിടുകയാണെന്ന് ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ഉമർ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രസർക്കാറിന്റെ നടപടി നഗ്നമായ ജനാധിപത്യ അവകാശ ലംഘനമാണെന്ന വിമർശനങ്ങൾ ശക്തമാണ്.
