കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീഷിൻ്റെ മൊഴിയിൽ കഴമ്പുണ്ട്; തുടരന്വേഷണ റിപ്പോർട്ടിൽ പോലീസ്
1 min read

കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീഷിന്റെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക അന്വേഷണസംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് പൊലീസ് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അന്ന് തന്നെ ഇഡിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതിക്കും റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് കത്ത് അന്വേഷണ സംഘം നല്‍കിയിരുന്നു.
കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും ബിജെപി നേതാക്കളായ ഹരി, കെകെ അനീഷ് കുമാര്‍ എന്നിവരടങ്ങിയ മൂന്ന് പേര്‍ക്കെതിരെ കള്ളപ്പണ ഇടപാട് സംബന്ധിക്കുന്ന വിരങ്ങളാണ് തിരൂര്‍ സതീഷ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഗൗരവകരമായി അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ കത്ത് പരിഗണിക്കാതെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.പ്രത്യേക അന്വേഷണ സംഘത്തിന് ഇത് അന്വേഷിക്കുന്നതിന് പരിധിയുണ്ട്. അതിനാല്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നതിനു വേണ്ടി തിരൂര്‍ സതീഷിനോട് അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് തിരൂര്‍ സതീഷ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം എത്തിച്ചത് ബിജെപിക്ക് അല്ലെന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ പോലീസിന്റെ കണ്ടെത്തൽ ഇഡി തള്ളി. കേസിൽ ആകെ 23 പ്രതികളാണുള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.
