മലപ്പുറത്ത് തണ്ടർബോൾട്ട് കമാൻഡോ ജീവനൊടുക്കിയ സംഭവം; നോർത്ത് സോൺ ഐജിയുടെ നേതൃത്വത്തിൽ അന്വേഷിക്കും

മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപറേഷൻ പോലിസ് ക്യാമ്പിലെ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവം നോർത്ത് സോൺ ഐജി സേതു രാമൻ്റെ നേതൃത്വത്തിൽ അന്വേഷിക്കും. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്.
തലയ്ക്ക് വെടിയേറ്റ നിലയിൽ കഴിഞ്ഞ രാത്രി 9.30 ഓടെയാണ് സുഹൃത്തുക്കൾ വിനീതിനെ ആസ്റ്റർ മദർ ആശുപത്രിയിലെത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചു. മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണമായി പറയുന്നത്. വിനീത് ഒടുവിൽ സുഹൃത്തുക്കൾക്കയച്ച വാട്സാപ് സന്ദേശവും പുറത്തുവന്നിട്ടുണ്ട്. വിനീതിന്റെ ഭാര്യ ഗർഭിണിയാണെന്നും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.റിഫ്രഷ്മെൻ്റ് കോഴ്സിൽ പരാജയപ്പെട്ടതിലും വിഷമമുണ്ടായിരുന്നു. നോർത്ത് സോൺ ഐജി സേതുരാമൻ ക്യാമ്പിൽ പരിശോധന നടത്തി. സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പെരിന്തൽമണ്ണ സബ് കലക്റ്റർ അപൂർവ്വ ത്രിപാഠിയുടെ മേൽനോട്ടത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.

