അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
1 min read

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പനയമ്പാടത്ത് വാഹനങ്ങൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തി. പനയമ്പാടത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് കളക്ടറേറ്റിൽ യോഗം ചേർന്നതിനു ശേഷമാണ് അടിയന്തര നടപടി സ്വീകരിച്ചത്. വിദഗ്ധസംഘം അപകടസ്ഥലം സന്ദർശിക്കും. ശേഷം അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.
പനയമ്പാടത്തെ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ പാലക്കാട് കളക്ടറേറ്റില്‍ അടിയന്തര യോഗം ചേർന്നത്. ആദ്യം ഉദ്യോഗസ്ഥതല യോഗവും ശേഷം നാട്ടുകാരുമായുള്ള യോഗവും നടന്നു. ഇനി പ്രദേശത്ത് അപകടം ഉണ്ടാവാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ആദ്യഘട്ടമായി വാഹനങ്ങൾക്ക് വേഗത നിയന്ത്രണം ഏർപ്പെടുത്തിയതായും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
നിശ്ചിത സമയം വെച്ച് ഓരോ നടപടികൾ പൂർത്തിയാക്കുമെന്നും, തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയി റിവ്യൂ മീറ്റിംഗ് ചേരും എന്നും മന്ത്രി വ്യക്തമാക്കി. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി, ജില്ലാ കളക്ടർ എസ് ചിത്ര, എസ്പി ആർ വിശ്വനാഥ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.പാലക്കാട് കല്ലടിക്കോട് വാഹനാപകടവുമായി ബന്ധപ്പെട്ട് റോഡിലെ അപാകതകൾ പരിശോധിക്കുന്നതിനായി സേഫ്റ്റി ഓഡിറ്റിംഗ് ടീമിനെ നിയമിച്ചിട്ടുണ്ടെന്ന് കെ ശാന്തകുമാരി എംഎൽഎ പറഞ്ഞു. ദേശീയപാതയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകണമെന്നും ശാന്തകുമാരി എംഎൽഎ പറഞ്ഞു.
