നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ’ ദുരൂഹ സമാധി’; കല്ലറ പൊളിക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി

1 min read
SHARE

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘ ദുരൂഹ സമാധി’ കല്ലറ പൊളിക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി. ഗോപന്‍ സ്വാമിയുടെ ബസുക്കളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. കല്ലറ പൊളിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ സമാധി പൊളിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കുടുംബം പ്രതിഷേധിച്ചിരുന്നു.

നാട്ടുകാര്‍ക്ക് സമാധി എന്താണെന്ന് അറിയില്ലെന്നും മതവികാരം വ്രണപ്പെടുത്തരുതെന്നും പറഞ്ഞ കുടുംബം സമാധിയുടെ കാര്യം മുന്നേ തീരുമാനിച്ചതാണെന്നും പറഞ്ഞാണ് സമാധി പൊളിക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു.

സമാധി തുറന്നു പരിശോധിക്കാനുള്ള ജില്ലാ കലക്ടറിന്റെ ഉത്തരവുമായാണ് പോലീസ് എത്തിയത്. എന്നാല്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

 

പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളും സ്ഥലത്തെത്തി. ഒടുവില്‍, ഭാര്യയേയും മക്കളേയും അറസ്റ്റ് ചെയ്ത് നീക്കി. ബഹളം ഉണ്ടാക്കിയ ആള്‍ക്കാരെയും സംഭവ സ്ഥലത്ത് നിന്ന് നീക്കി.

ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനനും പ്രതികരിച്ചു. ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്.