August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 10, 2026

തിങ്കളാഴ്ച ഫലപ്രഖ്യാപനത്തെ തുടർന്ന് ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി പോലീസ്.

SHARE

 

 

ഇരിട്ടി: വോട്ടെണ്ണൽ നടക്കുന്ന തിങ്കളാഴ്ച ഫലപ്രഖ്യാപനത്തെ തുടർന്ന് ഇരിട്ടി മേഖലയിൽ സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും നിർദ്ദേശങ്ങളുമായി പോലീസ്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് രാഷ്ട്രീയപാർട്ടികൾ അടക്കമുള്ള സംഘടനകളുടെ യോഗം പോലീസിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. സുരക്ഷയുടെ ഭാഗമായി മേഖലയിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മലയോര മേഖലയിൽ കുടുതൽ പോലീസിനെ വിന്യസിപ്പിക്കാനും ഇരിട്ടി ഡി വൈ എസ് പി നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. തീരുമാനത്തിന്റെ ഭാഗമായി റാലികൾക്കും പ്രകടനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. പേരാവൂർ നിയോജക മണ്ഡലത്തിൽ വിജയിച്ച മുന്നണിക്ക് മാത്രമേ ഫല പ്രഖ്യാപന ദിനത്തിൽ ഇരിട്ടിയിൽ പ്രകടനത്തിന് അനുമതി ഉള്ളു. പേരാവൂരിൽ വിജയിച്ച മുന്നണി സ്ഥാനാർത്ഥിയുടെ പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിൽ വന്നതെങ്കിൽ വിജയാഹ്ലാദത്തിന് അനുമതിയുണ്ടെങ്കിലും മറിച്ചാണെങ്കിൽ ആഹ്ലാദം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം. കൂടുതൽ സീറ്റ് നേടിയതിന്റെ പേരിൽ മൂന്നാമതൊരുമുന്നണിക്കും ഫലപ്രഖ്യാപന ദിനത്തിൽ പ്രകടനത്തിന് അനുമതിയില്ല. ഡിജെ സംഘത്തിനും ബൈക്ക് റാലിക്കും അനുമതി ഇല്ല. ഇത്തരം വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കും. പടക്കം ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ വിജയാഹ്ലാദത്തിന് ഉപയോഗിക്കാൻ പാടില്ല.
പ്രധാന നേതാക്കൻമാരുടെ വീടുകൾക്ക് മുന്നിലും പാർട്ടി ഓഫീസുകൾക്ക് മുന്നിലും ആഹ്ലാദ പ്രകടനങ്ങൾ പാടില്ല. 2021 മുതൽ രാഷ്ട്രീയ കേസുകളിൽ പ്രതികളായവരെ പോലീസ് പ്രത്യേകമായി നിരീക്ഷിക്കും. മണ്ഡലത്തിന് പുറത്തുള്ളവരേയും നിരീക്ഷിക്കും. ആഹ്ലാദ പ്രകടനങ്ങൾ പോലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കും. നിയോജക മണ്ഡലത്തിലെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് പോലീസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡും പരിശോധന നടത്തും.
കഴിഞ്ഞ കൊട്ടിക്കലാശ ദിനത്തിൽ ഇരിട്ടി നഗരത്തിൽ ഏറെനേരം നീണ്ടുനിന്ന സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് പഴുതടച്ചുള്ള സുരക്ഷയും നിയന്ത്രണവും ഏർപ്പെടുത്തിയിരിക്കുന്നത്. കൊട്ടിക്കലാശ ദിനത്തിലെ സംഘർഷത്തിൽ ഉൾപ്പെട്ട 22-ൽ പേരേയും പോലീസ് തിരിച്ചറിഞ്ഞത് ഡ്രോൺ പകർത്തിയ ചിത്രങ്ങളിലൂടെയാണ്. മണ്ഡലത്തിന് പുറത്തുന്നുള്ള 12 പേരും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇത്തരം ആളുകൾ വിജയാഹ്ലാദ റാലിയിലേക്ക് നുഴഞ്ഞു കയറി അക്രമം ഉണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനായിരിക്കുമെന്ന മുന്നറിയിപ്പും പോലീസ് നൽകയിട്ടുണ്ട്. ഇരിട്ടി സി ഐ വി. സുജിത്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.