പ്രിയ വർഗീസിന് കിട്ടിയ ഇളവ് ഇനിയില്ല; ഗവേഷണ കാലയളവ് പരിഗണിക്കില്ല, പുതിയ വിജ്ഞാപനമിറക്കി കണ്ണൂർ സർവ്വകലാശാല
1 min read

ഫാക്കല്‍റ്റി ഡവെലപ്പ്‌മെന്റ് പ്രോഗ്രാം കാലയളവ് അധ്യാപന പരിചയമായി കാണില്ലെന്ന പുതിയ വിജ്ഞാപനമിറക്കി കണ്ണൂർ സർവ്വകലാശാല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുളള അപ്പീലിൽ എഫ് ഡി പി കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാമെന്ന് സർവ്വകലാശാല സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. ഇത് തിരുത്തി കൊണ്ടാണ് പുതിയ വിജ്ഞാപനം.
അന്ന് പ്രിയ വർഗീസിന് വേണ്ടി സുപ്രീംകോടതിയിൽ കളള സത്യവാങ്മൂലം നൽകിയ സർവ്വകലാശാല ഇപ്പോൾ മലക്കം മറിഞ്ഞുവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വിമർശിച്ചു. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് കടകവിരുദ്ധമായാണ് സർവ്വകലാശാലയുടെ പുതിയ വിജ്ഞാപനം.
യുജിസി ചട്ടവും നിയമവും പ്രിയ വർഗീസിന്റെ നിയമനത്തിനായി വേണ്ടി ലംഘിച്ചു. ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹർജിക്കാരൻ ഡോ.ജോസഫ് സ്കറിയ പറഞ്ഞതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
