NCP അധ്യക്ഷ സ്ഥാനത്ത് നിന്ന് തോമസ് കെ. തോമസിനെ മാറ്റാൻ പ്രമേയം; 42 പേർ അനുകൂലിച്ചു

എൻ സി പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്ന് തോമസ് കെ.തോമസിനെ മാറ്റാൻ പി.സി. ചാക്കോ. കൊച്ചിയിൽ ചേർന്ന ചാക്കോ അനുകൂലികളുടെ യോഗത്തിൽ തോമസിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. ആവശ്യം അറിയിക്കാൻ പി,സി. ചാക്കോ മറ്റന്നാൾ ദേശിയ അധ്യക്ഷൻ ശരത് പവാറിനെ കാണും.
കൊച്ചിയിൽ നടന്ന എൻ.സി.പി സംസ്ഥാന ഘടകത്തിലെ പി.സി.ചാക്കോ അനുകൂലികളുടെയോഗത്തിലാണ് തോമസ്.കെ.തോമസിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ പ്രമേയം പാസാക്കിയത്. യോഗത്തിൽ പങ്കെടുത്ത 42 പേരും പ്രമേയത്തെ അനുകൂലിച്ചു. മത്സരിച്ച 3 സീറ്റുകളിലും തോറ്റ് നിയമസഭാ പ്രാതിനിധ്യം നഷ്ടമായതിൻെറ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷനുണ്ടെന്ന കാരണം പറഞ്ഞാണ് തോമസ്.കെ.തോമസിനെ മാറ്റുന്നത്. യോഗ തീരുമാനം അറിയിക്കാൻ ഞായറാഴ്ച ശരത്പവാറിനെ കാണും. തോമസ് കെ.തോമസിന് പകരം പി.സി.ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരണമെന്നാണ് യോഗത്തിലെ പൊതുവികാരം.
പി സി ചാക്കോയ്ക്ക് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യം ഇല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്നയാൾ പ്രസിഡൻറാകും. പി.എം.സുരേഷ് ബാബുവിനാണ് ഇതിൽ സാധ്യത കൂടുതലുള്ളത്. മുന്നണി മാറ്റം സംബന്ധിച്ച് നേതാക്കൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും തൽക്കാലമില്ല എന്നായിരുന്നു പി.സി.ചാക്കോയുടെ മറുപടി. പുതിയ പാർട്ടി രൂപീകരിക്കാൻ ശശീന്ദ്രൻ പക്ഷം നിശ്ചയിച്ചാൽ നേരിടാനാണ് ധാരണ. നാളെ
കോഴിക്കോട്ട് എ.കെ.ശശീന്ദ്രൻ പക്ഷം യോഗം ചേരുന്നുണ്ട്. ഇടത് മുന്നണിയിലെ ചെറുപാർട്ടികളുമായി ചേർന്ന് പുതിയ പാർട്ടി ഉണ്ടാക്കാനാണ് ശശീന്ദ്രൻ പക്ഷത്തിൻെറ നീക്കം.

