July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 6, 2026

രാജ്യത്ത് റബ്ബറിന് രണ്ട് വില നിശ്ചയിച്ച് റബർ ബോർഡ്

SHARE

രാജ്യത്ത് റബ്ബറിന് രണ്ട് വില നിശ്ചയിച്ചത് റബർ ബോർഡ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു വിലയും കേരളത്തിൽ മറ്റൊരു വിലയുമാണ് ഒരോ ദിവസവും നിശ്ചയിക്കുന്നത്. ഇതുവഴി രാജ്യത്തെ റബർ കർഷകരെ റബർ ബോർഡ് വഞ്ചിക്കുകയാണെന്നാണ് കർഷകരുടെ നിലപാട്. വിവിധ കാരണങ്ങളാൽ ഉൽപാദനം കുറഞ്ഞതോടെയാണ് ആഗോള വിപണിയിൽ റബർ വില ഉയർന്നു തുടങ്ങിയത്. ആഗോള വിപണിയിൽ ഒരു കിലോ റബറിന് 162 രൂപക്ക് മുകളിലാണ് വില. ഇറക്കുമതി ചുങ്കവും, മറ്റ് ചെലവുകളും കണക്കാക്കുമ്പോൾ ഒരു കിലോ റബർ ഇറക്കുമതി ചെയ്യാൻ ടയർ കമ്പനികൾക്ക് 205 രൂപയ്ക്ക് മുകളിൽ ചെലവ് വരും. ഈ ഘട്ടത്തിൽ ആഭ്യന്തര വിപണിയിൽ ആനുപാതികമായി വില ഉയരേണ്ട സമയമാണ്. എന്നാൽ ടയർ കമ്പനികളും റബ്ബർ ബോർഡും തമ്മിലുള്ള ഒത്തുകളി മൂലം കർഷകർക്ക് അതിൻ്റെ പ്രയോജനം ലഭിക്കുന്നില്ല. മുൻപ് കോട്ടയം മാർക്കറ്റ് കണക്കാക്കി ഇന്ത്യയിൽ റബ്ബറിന് ഒറ്റ വിലയായിരുന്നു ബോർഡ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു വിലയും കേരളത്തിൽ മറ്റൊരു വിലയുമാണ് ബോർഡ് നിശ്ചയിക്കുന്നത്. അഗർത്തലയിൻ കഴിഞ്ഞ ദിവസം 146 രൂപ വില നിശ്ചയിച്ചപ്പോൾ, കോട്ടയം മാർക്കറ്റിൽ 160 രൂപയായിരുന്നു വില. റബറിന് രാജ്യത്ത് ഒരു വില നിശ്ചയിക്കണമെന്നാണ് കേരളത്തിലെ കർഷകരുടെ നിലപാട്. ഇതിനിടയിൽ റബർ ബോർഡിൻ്റെ കീഴിലുള്ള മണിമലയാർ കമ്പനി അരുണാചൽ പ്രദേശിൽ 140 രൂപയ്ക്ക് റബർ വാങ്ങി, ഉയർന്ന വിലക്കാണ് കേരള മാർക്കറ്റിൽ റബർ വിറ്റഴിക്കുന്നത്.